'യമാലോ ഏത് യമാല്‍? അവനൊക്കെ തീര്‍ന്നു'; കുട്ടിത്താരത്തെ പോക്കറ്റിലാക്കിയ മെന്‍ഡസ്

തുടക്കക്കാരനായ യമാലിന് എക്കാലവും വലിയ പാഠമായി ഈ മത്സരം നിലനില്‍ക്കും.

17കാരനായ സ്‌പെയ്‌നിന്റെ സെന്‍സേഷന്‍ യാമിന്‍ യമാലും 40കാരനായ പോര്‍ച്ചുഗലിന്റെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഏറ്റുമുട്ടുന്ന ഫൈനലെന്ന ഹൈപ്പായിരുന്നു യുവേഫ നേഷന്‍സ് ലീഗിന്റെ കലാശപ്പോരിനുണ്ടായിരുന്നത്. അവരവരുടെ തലമുറയിലെ മികച്ച താരങ്ങളാണ് ഇരുവരും. എന്നാല്‍ കണക്കുകള്‍ക്കുമപ്പുറമാണല്ലോ ഫുട്‌ബോളെന്ന കളി, ഇവിടെ ഫൈനലില്‍ ഹീറോയായത് പോര്‍ച്ചുഗലിൻ്റെ 22 വയസ്സുകാരനായ ലെഫ്റ്റ് ബാക്ക് ന്യൂനോ മെന്‍ഡസാണ്.

തുടക്കകാരനായ യമാലിന് എക്കാലവും വലിയ പാഠമായി ഈ മത്സരം നിലനില്‍ക്കും. മികച്ച ഫോമില്‍ അതായത് സകലതും തകര്‍ത്തെറിയുന്ന ഫോമിലുണ്ടായിരുന്ന യമാലിന് ഫൈനലില്‍ അനങ്ങാന്‍ പോലും സാധിച്ചില്ല. ഒരു നല്ല നീക്കം പോലും ആ കൗമാരക്കാരനില്‍ നിന്നും സ്‌പെയിനിന് ലഭിച്ചില്ല. താരത്തെ പൂര്‍ണമായും ന്യൂനോ മെന്‍ഡസ് തന്റെ പോക്കറ്റിലാക്കുന്ന കാഴ്ചയ്ക്കാണ് അലയന്‍സ് അരേന സാക്ഷിയായത്.

യമാലിന്റെ കാലില്‍ പന്ത് എത്തുമ്പോഴെല്ലാം ഒരു കാളക്കൂറ്റനെ പോലെ ഓടിയെത്തിയ മെന്‍ഡസ് അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹത്തെ തളച്ചു. ആദ്യ പകുതിയില്‍ വലിയ രീതിയില്‍ സ്‌പേസ് ലഭിക്കാതിരുന്ന യമാലിന് രണ്ടാം പകുതിയില്‍ സ്‌പെയനിന്റെ വിധിയെഴുതാന്‍ വലിയ റോള്‍ തന്നെ കളിക്കാനുണ്ടായിരുന്നു. എന്നാല്‍ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഒട്ടും ആത്മവിശ്വാസമില്ലാത്ത, മുന്നേറാന്‍ പോലും ഭയപ്പെടുന്ന യമാലിനെയായിരുന്നു കളിക്കളത്തില്‍ കണ്ടത്. ഈ സീസണിലുടനീളം കണ്ട യമാലിന്റെ നിഴല്‍ മാത്രമായിരുന്നു ഫൈനലില്‍. മെന്‍ഡസിന്റെ നീക്കങ്ങളെല്ലാം കുട്ടിത്താരത്തിന്റെ കളിയില്‍ വലിയ പ്രഖ്യാതങ്ങള്‍ തന്നെയുണ്ടാക്കി.

പോര്‍ച്ചുഗലിനായി ആദ്യ ഗോള്‍ നേടിയതും മെന്‍ഡസാണ്. രണ്ടാം പകുതിയില്‍ ഇടത് വിങ്ങില്‍ തുടര്‍ച്ചായി അറ്റാക്ക് ചെയത് സ്‌പെയ്‌നിനെയും യമാലിനെയും പ്രതിരോധത്തിലാക്കാനും മെന്‍ഡസിന് എളുപ്പം സാധിച്ചു. റൊണാള്‍ഡൊ നേടിയ ഇക്വലൈസര്‍ ഗോളിനും വഴിയൊരുക്കിയത് മെന്‍ഡസിന്റെ ക്രോസാണ്. മെന്‍ഡസിന്റെ ക്രോസ് സ്പാനിഷ് ഡിഫന്‍ഡറുടെ കാലില്‍ തട്ടി ഡിഫ്‌ലക്ടായി റൊണോയില്‍ എത്തുകയായിരുന്നു അദ്ദേഹം അത് എളുപ്പം വലയില്‍ എത്തിക്കുകയും ചെയ്തു.

അതേസമയം പെനാല്‍ട്ടി ഷൂട്ടൗട്ട് വരെ നീണ്ടുന്ന മത്സരത്തില്‍ സ്‌പെയ്‌നിനെ 5-3ന് തോല്‍പ്പിച്ചാണ് പറങ്കിപ്പട കിരീടമുയര്‍ത്തിയത്. നിശ്ചിത സമയത്തും അധിക സമയത്തും മത്സരം 2-2ന് പിരിഞ്ഞതോടെയാണ് ജേതാക്കളെ നിശ്ചയിക്കാന്‍ ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ന്യൂനോ മെന്‍ഡസിന്റെ തകര്‍പ്പന്‍ പ്രകടനമാണ് പോര്‍ച്ചുഗലിന് കിരീടത്തിലേക്ക് നയിച്ചത്. നിര്‍ണായക ഗോളുമായി സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും തിളങ്ങി. രണ്ട് തവണ പിന്നില്‍നിന്ന ശേഷമായിരുന്നു പോര്‍ച്ചുഗല്‍ തിരിച്ചടിച്ചത്.

ആദ്യപകുതിയില്‍ 2-1ന് മുന്നിലായിരുന്നു സ്‌പെയ്ന്‍. 21ാം മിനിറ്റില്‍ യുവതാരം മാര്‍ട്ടിന്‍ സുബിമെന്‍ഡിയിലൂടെ സ്‌പെയ്ന്‍ മുന്നിലെത്തി. 26ാം മിനിറ്റില്‍ യുവതാരം ന്യൂനോ മെന്‍ഡസിലൂടെ പോര്‍ച്ചുഗലിന്റെ മറുപടിയെത്തി. 45ാം മിനിറ്റില്‍ മൈക്കല്‍ ഒയാര്‍സബാല്‍ സ്‌പെയ്‌നിന്റെ രണ്ടാം ഗോളും നേടിയതോടെ പോര്‍ച്ചുഗല്‍ ലീഡ് വഴങ്ങിയാണ് ആദ്യപകുതിക്ക് പിരിഞ്ഞത്. രണ്ടാം പകുതിയില്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഗോളിലാണ് പോര്‍ച്ചുഗല്‍ സ്‌പെയിനെ സമനിലയില്‍ തളച്ചത്. 61ാം മിനിറ്റിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗലിന്റെ ഇക്വലൈസര്‍ നേടിയത്.

Content Highlights- Lamine Yamal was pocketed by portugal left back nuno mendes

To advertise here,contact us