'ആ പരിക്ക് ഗുരുതരമല്ലെങ്കില്‍ മാത്രം തുടരും'; ഭാവിയെ കുറിച്ച് മനസ്സ് തുറന്ന് റൊണാള്‍ഡോ

സ്‌പെയ്‌നെതിരായ ഫൈനലിനിടെ പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ പരിക്കേറ്റ് മൈതാനം വിട്ടുപോയത് ആശങ്കകള്‍ക്ക് വഴിവെച്ചിരുന്നു

യുവേഫ നേഷന്‍സ് ലീഗ് കിരീടനേട്ടത്തിന് ശേഷം ഭാവിയെ കുറിച്ച് സംസാരിക്കുകയാണ് പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കരിയറിന്റെ അവസാനത്തിലെത്തിയെന്ന് തുറന്നുസമ്മതിച്ച റൊണാള്‍ഡോ ഇപ്പോഴുള്ള പരിക്ക് ഗുരുതരമല്ലെങ്കില്‍ ഇനിയും തുടരുമെന്നും പറഞ്ഞു. സ്‌പെയ്‌നെതിരായ ഫൈനലിനിടെ പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ പരിക്കേറ്റ് മൈതാനം വിട്ടുപോയത് ആശങ്കകള്‍ക്ക് വഴിവെച്ചിരുന്നു. ഇപ്പോള്‍ മത്സരത്തിലെ വിജയത്തിന് ശേഷം തന്‍റെ ഫുട്ബോള്‍ ഭാവിയെ കുറിച്ച് പ്രതികരിക്കുകയാണ് റൊണാള്‍ഡോ.

'എനിക്ക് എത്ര വയസ്സായെന്ന് നിങ്ങള്‍ക്ക് അറിയാം. മുന്‍പുള്ളതിനേക്കാള്‍ കരിയറിന്റെ അവസാനത്തോട് ഞാന്‍ ഇപ്പോള്‍ അടുത്തിരിക്കുന്നുവെന്ന് വ്യക്തമാണ്. പക്ഷേ ഓരോ നിമിഷവും എനിക്ക് ആസ്വദിക്കണം. പരിക്ക് ഗുരുതരമല്ലെങ്കില്‍ ഞാന്‍ മുന്നോട്ട് പോയിക്കൊണ്ടേയിരിക്കും', റൊണാള്‍ഡോ വ്യക്തമാക്കി.

🚨 Cristiano: “You know how old I am already, obviously I'm closer to the end than I was at the beginning but I have to enjoy every moment”.“If I don't get seriously injured, I'll keep going”. pic.twitter.com/D72oeRf6y7

പരിക്ക് വെച്ചാണ് സ്പെയ്നെതിരായ ഫൈനലില്‍ കളിച്ചതെന്ന് റൊണാള്‍ഡോ തുറന്നു പറഞ്ഞു. 'സന്നാഹ മത്സരങ്ങള്‍ മുതല്‍ എനിക്ക് പരിക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു. കുറച്ചുകാലമായി അത് എന്നെ വല്ലാതെ അലട്ടുകയും ചെയ്യുന്നുണ്ട്. പക്ഷേ പോര്‍ച്ചുഗലിന് വേണ്ടി എന്റെ കാല്‍ ഒടിഞ്ഞാലും ഞാന്‍ കളത്തിലിറങ്ങുമായിരുന്നു. ഈ കിരീടം നേടുന്നതിന് വേണ്ടി എന്റെ സര്‍വ്വതും നല്‍കി എനിക്ക് കളിക്കണമായിരുന്നു', റൊണാള്‍ഡോ മാധ്യമങ്ങളോട് പറഞ്ഞു.

പോര്‍ച്ചുഗലിന് വേണ്ടി കിരീടം നേടിയതിന്റെ സന്തോഷവും 40കാരനായ റൊണാള്‍ഡോ പങ്കുവെച്ചു. 'എന്റെ ക്ലബ്ബുകള്‍ക്കൊപ്പം ഞാന്‍ നിരവധി കിരീടങ്ങള്‍ നേടിയിട്ടുണ്ട്. പക്ഷേ പോര്‍ച്ചുഗലിന് വേണ്ടി കിരീടം നേടുന്നതിനേക്കാള്‍ വലുതല്ല മറ്റൊന്നും. ഇതെല്ലാം എന്റെ കണ്ണുനീരാണ്. ഈ ദൗത്യം പൂര്‍ത്തീകരിച്ചതില്‍ വളരെയധികം സന്തോഷം', റൊണാള്‍ഡോ കൂട്ടിച്ചേർത്തു.

ടൂര്‍ണമെന്റിലും ഫൈനലിലും മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കാന്‍ റൊണാള്‍ഡോയ്ക്ക് സാധിച്ചിരുന്നു. സ്‌പെയ്‌നിനെതിരെ പോര്‍ച്ചുഗലിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്ന നിര്‍ണായക ഗോള്‍ നേടിയത് റൊണാള്‍ഡോ ആയിരുന്നു. രണ്ടാം പകുതിയില്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഗോളിലാണ് സ്പെയിനെ പോര്‍ച്ചുഗല്‍ സമനിലയില്‍ തളച്ചത്. 61-ാം മിനിറ്റിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗലിന്റെ രക്ഷകനായി അവതരിച്ചത്.

ഇതോടെ യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍ ഗോള്‍ നേടുന്ന പ്രായമേറിയ താരമെന്ന ബഹുമതിയും റൊണാള്‍ഡോ സ്വന്തം പേരിലെഴുതിച്ചേര്‍ത്തു. നേഷന്‍സ് ലീഗ് ഫൈനലില്‍ സ്പെയ്നിനെതിരെ ഗോള്‍ കണ്ടെത്തുമ്പോള്‍ 40 വയസ്സും 123 ദിവസവുമായിരുന്നു റൊണോയുടെ പ്രായം. പോര്‍ച്ചുഗലിന് വേണ്ടി റൊണാള്‍ഡോ നേടുന്ന 138-ാമത് ഗോളാണിത്.

Content Highlights: Cristiano Ronaldo Hints 'Short' Future after Winning UEFA Nations League with Portugal

To advertise here,contact us