ഫുട്‌ബോള്‍ കാണാത്തവര്‍ക്ക് വരെ മെസ്സിയെ ഇഷ്ടമാണ്; കേരളത്തിലേക്ക് വരുമ്പോള്‍ അഭിമാനമാണ്: ഐ എം വിജയന്‍

മെസ്സിയെ പോലെ വലിയ താരത്തെ റിപ്പോര്‍ട്ടര്‍ ചാനലും സര്‍ക്കാരും ചേര്‍ന്ന് കേരളത്തിലേക്ക് കൊണ്ടുവരികയെന്നത് വലിയ കാര്യമാണെന്ന് ഐ എം വിജയന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു

ലോക ചാമ്പ്യന്മാരായ ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലേക്ക് എത്തുന്നതിലുള്ള സന്തോഷം പങ്കുവച്ച് ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ എം വിജയന്‍. മെസ്സിയെ പോലെ വലിയ താരത്തെ റിപ്പോര്‍ട്ടര്‍ ചാനലും സര്‍ക്കാരും ചേര്‍ന്ന് കേരളത്തിലേക്ക് കൊണ്ടുവരികയെന്നത് എല്ലാ ഫുട്‌ബോള്‍ പ്രേമികളെയും സംബന്ധിച്ച് വലിയ കാര്യമാണെന്ന് ഐഎം വിജയന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. പെരുന്നാള്‍ ദിനത്തില്‍ റിപ്പോര്‍ട്ടറിന്റെ കോഫി വിത്ത് സുജയപാര്‍വതിയില്‍ സംസാരിക്കുകയായിരുന്നു ഐഎം വിജയന്‍.

'ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും മികച്ച പത്ത് താരങ്ങളില്‍ എന്നും മുന്നിലുള്ള താരമാണ് ലയണല്‍ മെസ്സി. ഫുട്‌ബോള്‍ കാണാത്തവര്‍ക്ക് വരെ മെസ്സിയെ ഇഷ്ടമാണ്. മെസ്സിയെ പോലൊരു താരത്തെ റിപ്പോര്‍ട്ടര്‍ ചാനലും സര്‍ക്കാരും ചേര്‍ന്ന് കേരളത്തിലേക്ക് കൊണ്ടുവരികയെന്ന് പറഞ്ഞാല്‍ എല്ലാ ഫുട്‌ബോള്‍ പ്രേമികളെയും സംബന്ധിച്ച് വലിയ കാര്യമാണ്', മുന്‍ താരം റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും ഇന്ത്യയിലെത്തുന്നത്. മുന്‍പ് 2011ലായിരുന്നു മെസ്സിയുടെ ഇന്ത്യ സന്ദര്‍ശനം. 2011 സെപ്റ്റംബറില്‍ അര്‍ജന്റീനയും മെസ്സിയും കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ സൗഹൃദമത്സരത്തില്‍ വെനസ്വേലയെ നേരിടാനെത്തിയതായിരുന്നു. അന്നത്തെ ഓര്‍മകളെ കുറിച്ചും ഐ എം വിജയന്‍ പങ്കുവെച്ചു.

'അര്‍ജന്റീനയെയും ബ്രസീലിനെയും പിന്തുണയ്ക്കുകയും ആരാധിക്കുകയും ചെയ്യുന്നയാളുകള്‍ അവരുടെ രാജ്യത്തേക്കാള്‍ കൂടുതല്‍ കേരളത്തിലുണ്ട്. അര്‍ജന്റീന ടീം ഡല്‍ഹിയിലെത്തിയപ്പോള്‍ ഞാനും പോയിരുന്നു. അപ്പോള്‍ അര്‍ജന്റീന ടീം കേരളത്തിന് നന്ദിയറിയിക്കുകയും ചെയ്തു. അവരുടെ ടീമിന് ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് കിട്ടുന്നത് കേരളത്തില്‍ നിന്നാണെന്ന് പറഞ്ഞു. അതുകേള്‍ക്കുമ്പോള്‍ വലിയ അഭിമാനമാണ് തോന്നിയത്', ഐ എം വിജയന്‍ കൂട്ടിച്ചേര്‍ത്തു.

ലോക ചാമ്പ്യന്മാരായ അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തിലേയ്ക്ക് എത്തുന്നു എന്ന് ഇന്നലെ മന്ത്രി ഔദ്യോഗികമായി ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. മെസിയേയും ടീമിനേയും കേരളത്തിലേയ്ക്ക് എത്തിക്കാന്‍ പരിശ്രമിച്ച റിപ്പോര്‍ട്ടര്‍ ടിവിക്ക് മന്ത്രി നന്ദി അറിയിക്കുകയും ചെയ്തു. അര്‍ജന്റീന ടീം കേരളത്തിലേക്ക് വരില്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ മെസി കേരളത്തിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട് ഇവന്റ് സ്‌പോണ്‍സര്‍ ചെയ്യുമെന്നറിയിച്ച റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ചര്‍ച്ചകളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ മെസി കേരളത്തിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തടസ്സങ്ങളില്ലെന്നും നടപടികള്‍ പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടര്‍ ടി വി മാനേജിംഗ് ഡയറക്ടറും മാനേജിംഗ് എഡിറ്ററുമായ ആന്റോ അഗസ്റ്റിന്‍ അറിയിച്ചിരുന്നു. ഇവിടെ സൗകര്യം കുറവെങ്കില്‍ ഫിഫ നിലവാരത്തില്‍ സ്റ്റേഡിയമുണ്ടാക്കാന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയാണ് മെസിയെ കേരളത്തിലേക്ക് എത്തിക്കുന്നതില്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി കരാര്‍ മുന്നോട്ടുവെച്ചതെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞിരുന്നു. അര്‍ജന്റീന മുന്നോട്ടുവെച്ച മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം എഎഫ്എയെ അറിയിക്കുകയാണ് വേണ്ടത്. അതിന് ശേഷമായിരിക്കും തീയതി അനുവദിച്ച് നല്‍കുക. രണ്ട് ഘട്ടങ്ങളിലായി ഒക്ടോബര്‍ ആറ് മുതല്‍ 14 വരെയും 10 മുതല്‍ 18 വരെയുമാണ് ഫിഫ അനുവദിച്ചു നല്‍കിയ ഇന്റര്‍നാഷണല്‍ ബ്രേക്ക്. സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍, ആര്‍ബിഐ, വിദേശ കാര്യമന്ത്രാലയം, ധനമന്ത്രാലയം എന്നിവരുടെ അനുമതി ഇതിനകം ലഭിച്ചു. നിലവിലെ നടപടികള്‍ കഴിഞ്ഞ ശേഷമായിരിക്കും പണം അടക്കേണ്ട തീയതി നിര്‍ദേശിക്കുക. അതിന് വേണ്ടി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

Content Highlights: I M Vijayan response about Lionel Messi and Argentina football team’s Kerala visit

To advertise here,contact us