'ഞങ്ങളുടെ ചരിത്രത്തിൽ കുറച്ച് പേജുകൾ കൂടി എഴുതുവാനുണ്ട്'; റൊസാരിയോ സെൻട്രലിലേക്ക് മടങ്ങി ഏയ്ഞ്ചൽ ഡി മരിയ

പോർച്ചു​ഗീസ് ഫുട്ബോൾ ക്ലബ് ബെൻഫീക്കയിൽ നിന്നാണ് ഡി മരിയ കുട്ടിക്കാല ക്ലബിലേക്ക് മടങ്ങുന്നത്.

കുട്ടിക്കാല ഫുട്ബോൾ ക്ലബായ റൊസാരിയ സെൻട്രലിലേക്ക് മടങ്ങി അർജന്റീനൻ ഫുട്ബോൾ ഇതിഹാസം ഏയ്ഞ്ചൽ ഡി മരിയ. ഇന്നലെയാണ് ക്ലബ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. 'ഞങ്ങളുടെ ഒരുമിച്ചുള്ള ചരിത്രത്തിൽ കുറച്ച് പേജുകൾ കൂടി എഴുതുവാനുണ്ട്. സ്വന്തം കുടുംബത്തിലേക്ക് വീണ്ടും സ്വാ​ഗതം.' ഡി മരിയയുടെ ഫുട്ബോൾ ജീവിതം പങ്കുവെച്ചുള്ള വീഡിയോയ്ക്കൊപ്പം റൊസാരിയോ സെൻട്രൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

Bienvenido a casa, Angelito 🫶🏻🇺🇦 pic.twitter.com/f8RL920I8z

പോർച്ചു​ഗീസ് ഫുട്ബോൾ ക്ലബ് ബെൻഫീക്കയിൽ നിന്നാണ് ഡി മരിയ കുട്ടിക്കാല ക്ലബിലേക്ക് മടങ്ങുന്നത്. 2024ലെ കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനലിലായിരുന്നു ഡി മരിയ അർജന്റീനയ്ക്കായി അവസാനമായി പന്ത് തട്ടിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നീ ഇതിഹാസങ്ങൾക്കൊപ്പം പന്തുതട്ടിയ ഡി മരിയയുടെ കരിയറിലെ അവസാന ക്ലബാകും ഇത്.

1988 ഫെബ്രുവരി 14ന് റൊസാരിയോയിലാണ് ഡി മരിയയുടെ ജനനം. മിഗ്വെൽ ഡി മരിയയുടെയും ഡയാന ഹെർണാണ്ടസിന്റെയും മൂന്നുമക്കളിൽ ഒരാളാണ് ഏയ്ഞ്ചൽ ഡി മരിയ. ദാരിദ്ര്യത്താൽ നട്ടം തിരിയുന്ന കുടുംബത്തിന് ഡി മരിയയുടെ വികൃതി തലവേദനയായി. മാതാപിതാക്കൾ‌ ഡോക്ടറെ സമീപിച്ചു. മകനെ ഫുട്ബോൾ കളിക്കാൻ വിടാനായിരുന്നു ഡോക്ടറുടെ ഉപദേശം. അങ്ങനെ ആ കുഞ്ഞിന്റെ മൂന്നാം വയസിൽ ഒരു രാജ്യത്തിന്റെ വിജയങ്ങൾ നിർണയിക്കുന്ന തീരുമാനം ഉണ്ടായി.

നീണ്ടുമെലിഞ്ഞ ബാലന്റെ വേഗതയും പന്തടക്കവും ഫുട്ബോൾ ക്ലബുകൾക്കിടയിൽ ചർച്ചയായി. കുട്ടിക്കാലത്ത് തന്റെ മാതാപിതാക്കളെ ഒരു പ്രാദേശിക കൽക്കരി ഖനിയിൽ സഹായിച്ചിരുന്നു ഡി മരിയ. കാൽപ്പന്ത് പരിചയപ്പെട്ടു കഴിഞ്ഞ് കാര്യങ്ങൾ മാറിമറിഞ്ഞു. ആ കുഞ്ഞിന് എപ്പോഴും ഒരു ഫുട്ബോൾ അടുത്തുവേണമെന്നായി. മകന് ബൂട്ട് വാങ്ങാന് പോലും പണമില്ലാതെ ഡി മരിയയുടെ മാതാപിതാക്കൾ കഷ്ടപ്പെടുന്ന കാലമായിരുന്നു അത്. നാലാം വയസില്‍ ഡി മരിയയെ വിട്ടുകിട്ടാൻ പ്രാദേശിക ക്ലബായ ടോറിറ്റോയ്ക്ക് 35 പന്തുകളാണ് റൊസാരിയോ സെൻട്രൽ കൈമാറിയത്. അർജന്റീനൻ ദേശീയ ടീമിലേക്കും ബെൻഫീക, മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, പിഎസ്ജി തുടങ്ങിയ ക്ലബുകളിലേക്കും ഡി മരിയ ചിറകടിച്ചെത്തിയത് ഇവിടെ നിന്നുമാണ്.

ചില കൗതുകം ഉയർത്തുന്ന കഥകളാണ് ഡി മരിയയെ വ്യത്യസ്തനാക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ലയണൽ മെസ്സിക്കുമൊപ്പം കളിച്ച താരം, ചാംപ്യൻസ് ലീഗിൽ അസിസ്റ്റുകൾ നൽകിയതിൽ റൊണാൾഡോയ്ക്കും മെസ്സിക്കും പിന്നിൽ മൂന്നാമൻ. 2016ൽ കോപ്പ അമേരിക്ക പരാജയപ്പെട്ട അർജന്റീനൻ ടീമിൽ നിന്ന് മെസ്സി വിരമിച്ചപ്പോൾ ഡി മരിയയും കൂടെ വിരമിച്ചു. മെസ്സിക്കൊപ്പം ഡി മരിയയും തിരികെ വന്നു. അങ്ങനെ പോകുന്ന ചില കൗതുകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഫൈനൽ വേദികളിൽ ഡി മരിയ അർജൻ്റീനയുടെ മാലാഖയായി അവതരിക്കുന്നത്.

2008ലെ ഒളിംപിക്സിൽ അർജന്റീന സ്വർണം നേടിയത് ഡി മരിയയുടെ ഒറ്റ ഗോളിലാണ്. 2014ലെ ലോകകപ്പ് ഫൈനലിൽ ഡി മരിയ പരിക്കുമൂലം കളിച്ചില്ല. ലയണൽ മെസ്സിയും സംഘവും ഒരൊറ്റ ഗോളിൽ മത്സരം കൈവിട്ടു. ഏയ്ഞ്ചൽ ഡി മരിയ ഉണ്ടായിരുന്നുവെങ്കിൽ ഈ മത്സരവിധി ഇങ്ങനെ ആകില്ലയെന്ന് പറയുന്നവർ ഏറെയുണ്ട്. കാരണം മെസ്സി തകർപ്പൻ ഫോമിൽ കളിച്ചപ്പോൾ ഒരാളുടെ പിന്തുണ ഉണ്ടായിരുന്നുവെങ്കിൽ ഫലം മാറുമായിരുന്നു. ആ പിന്തുണ ഡി മരിയയ്ക്ക് നൽകാൻ കഴിയുമെന്നായിരുന്നു ഫുട്ബോൽ വിദഗ്ധരുടെ വാദം.

2021ൽ കോപ്പ അമേരിക്ക അർജന്റീന സ്വന്തമാക്കിയത് ഡി മരിയയുടെ ഒറ്റ ഗോളിലാണ്. 2022ൽ ഫൈനലിസമയിലും ഡി മരിയയുടെ ഗോൾ പിറന്നിരുന്നു. പിന്നാലെ ഖത്തറിലെ ലോകകപ്പ് ഫൈനലിലും നിർണായകമായ ഒരു ഗോൾ പിറന്നത് ഡി മരിയുടെ ഇടം കാലിൽ നിന്നാണ്. 64-ാം മിനിറ്റിൽ അയാളെ പിൻവലിച്ചതിന് പിന്നാലെ ഫ്രാൻസ് സംഘം അർജന്റീനയ്ക്ക് കടുത്ത വെല്ലുവിളി ഉയർ‌ത്തി. 2024ൽ കോപ്പ അമേരിക്ക ഫൈനലിൽ 117 മിനിറ്റ് ​രാജ്യത്തിനായി പന്തുതട്ടിയാണ് ആ അന്താരാഷ്ട്ര കരിയറിന് അവസാനമാകുന്നത്.

Content Highlights: Angel Di Maria returns to boyhood club Rosario Central

To advertise here,contact us