ഏഷ്യന്‍ ഗെയിംസ്: ബംഗ്ലാദേശിനെ 114 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

ഷെഫാലി വര്‍മയ്ക്ക് സെഞ്ചുറി, സ്വര്‍ണ മെഡല്‍ പോരാട്ടത്തില്‍ ശ്രീലങ്ക എതിരാളികള്‍

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിലെ രണ്ടാം സെമി ഫൈനലില്‍ ബംഗ്ലാദേശിനെ 114 റണ്‍സിന് തകര്‍ത്തെറിഞ്ഞ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം സ്വര്‍ണ മെഡല്‍ പോരാട്ടത്തിലേക്ക് കുതിച്ചെത്തി. ഇന്ത്യ ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ്, ഇന്ത്യന്‍ ബൗളര്‍മാരുടെ മിന്നുന്ന പ്രകടനത്തിന് മുന്നില്‍ 15.4 ഓവറില്‍ 81 റണ്‍സിന് ഓള്‍ഔട്ടായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് തുടക്കത്തിലേ തിരിച്ചടിയേറ്റു. ഇന്ത്യന്‍ പേസര്‍ നന്ദിനി ശര്‍മ്മ എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ ജുവൈരിയ ഫെര്‍ദൗസ് (0) പുറത്തായി. തുടര്‍ന്നും ബംഗ്ലാദേശ് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ പേസര്‍ ക്രാന്തി ഗൗഡ്, ശോഭന മോസ്തരിയെ (4) പുറത്താക്കിയതോടെ ബംഗ്ലാദേശ് 9/2 എന്ന നിലയിലായി. അഞ്ച് ഓവറില്‍ 34/2 എന്ന നിലയില്‍ നില്‍ക്കെ, ലെഗ് സ്പിന്നര്‍ ശ്രീ ചരണി ഇന്ത്യയ്ക്ക് അടുത്ത പ്രഹരമേല്‍പ്പിച്ചു. ആറാം ഓവറിലെ മൂന്നാം പന്തില്‍ നിഗാര്‍ സുല്‍ത്താനയെ (9) താരം പുറത്താക്കി. അടുത്ത ഓവറില്‍ സ്പിന്നര്‍ ശ്രേയങ്ക പാട്ടീല്‍ ഷൊര്‍ണ അക്തറിനെ (5) പുറത്താക്കിയതോടെ ഏഴാം ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ബംഗ്ലാദേശ് 43/4 എന്ന നിലയില്‍ തകര്‍ന്നു.

പത്താം ഓവറിലെ രണ്ടാം പന്തില്‍ ഓഫ് സ്പിന്നര്‍ ദീപ്തി ശര്‍മ്മ ദിലാര അക്തറിനെ (27) പുറത്താക്കി. പത്താം ഓവര്‍ അവസാനിക്കുമ്പോള്‍ 53/5 എന്ന നിലയിലായിരുന്നു ബംഗ്ലാദേശ്. പതിനൊന്നാം ഓവറില്‍ നന്ദിനി ശര്‍മ്മ വീണ്ടും ഇരട്ട പ്രഹരമേല്‍പ്പിച്ചു. നാഹിദ അക്തറിനെയും (4) റാബെയ ഖാനെയും (0) പുറത്താക്കിയ ഈ ഓവറോടെ ബംഗ്ലാദേശിന്റെ പോരാട്ടം പൂര്‍ണ്ണമായും അവസാനിച്ചു (56/7). തുടര്‍ന്ന് പതിനാലാം ഓവറില്‍ ഷാര്‍മിന്‍ അക്തറിനെ (10) ശ്രീ ചരണി പുറത്താക്കി. പതിനാറാം ഓവറില്‍ മാറൂഫ അക്തര്‍ (5), ഷാന്‍ജിദ അക്തര്‍ മേഘ്‌ല (0) എന്നിവരുടെ അവസാന രണ്ടു വിക്കറ്റുകള്‍ ദീപ്തി ശര്‍മ്മ വീഴ്ത്തിയതോടെ ബംഗ്ലാദേശ് 15.4 ഓവറില്‍ 81 റണ്‍സിന് പുറത്തായി.

ഇന്ത്യയ്ക്കായി ദീപ്തി ശര്‍മ്മ (3/7), നന്ദിനി ശര്‍മ്മ (3/25) എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി ബംഗ്ലാദേശ് ബാറ്റിംഗ് നിരയെ തകര്‍ത്തു. ഈ വന്‍ വിജയത്തോടെ, ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യ വനിതാ ക്രിക്കറ്റ് ഫൈനലില്‍ ഇടം നേടി. സ്വര്‍ണ മെഡലിനായുള്ള കലാശപ്പോരാട്ടത്തില്‍ ഇന്ത്യ ശ്രീലങ്കയെ നേരിടും. ഏഷ്യന്‍ ഗെയിംസിന്റെ മുന്‍ പതിപ്പിലും ഇന്ത്യയ്ക്കായിരുന്നു സ്വര്‍ണം.

നേരത്തെ, ടി20 അന്താരാഷ്ട്ര കരിയറിലെ കന്നി സെഞ്ചുറി നേടിയ ഓപ്പണര്‍ ഷെഫാലി വര്‍മ്മയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തില്‍ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ ഷെഫാലി, ചെറിയ ബൗണ്ടറികളും ബാറ്റിങ്ങിന് അനുയോജ്യമായ പിച്ചും പരമാവധി മുതലാക്കിയാണ് രാജ്യാന്തര കരിയറിലെ തന്റെ ആദ്യ സെഞ്ചുറി തികച്ചത്. സ്മൃതി മന്ദാനയും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും (40) മികച്ച പിന്തുണ നല്‍കി. 19 പന്തില്‍ 5 ഫോറും 2 സിക്‌സറും അടക്കം 37 റണ്‍സെടുത്ത മന്ദാനയെ നാഹിദ അക്തറാണ് പുറത്താക്കിയത്. ഗുണാലന്‍ കമാലിനി 10 പന്തില്‍ 3 റണ്‍സെടുത്ത് ഷാന്‍ജിദ അക്തര്‍ മേഘ്‌ലയ്ക്ക് വിക്കറ്റ് നല്‍കി.

33 പന്തില്‍ 6 ഫോറുകളോടെ 40 റണ്‍സാണ് ഹര്‍മന്‍പ്രീത് നേടിയത്. മൈതാനത്തിന്റെ ഇരുവശങ്ങളിലെയും ചെറിയ ബൗണ്ടറികള്‍ കൃത്യമായി ഉപയോഗിച്ച ഇന്ത്യന്‍ ബാറ്റര്‍മാര്‍ ബംഗ്ലാദേശ് ബൗളര്‍മാര്‍ക്ക് മേല്‍ നിരന്തരം സമ്മര്‍ദ്ദം നിലനിര്‍ത്തി. ബംഗ്ലാദേശ് ബൗളര്‍മാര്‍ അച്ചടക്കം പാലിച്ചെങ്കിലും ഇന്ത്യയുടെ ആക്രമണാത്മക ബാറ്റിംഗ് 195 റണ്‍സ് എന്ന വലിയ സ്‌കോറിലേക്ക് ടീമിനെ എത്തിക്കുകയായിരുന്നു.

content highlights: Asian Games: India Storms Into Cricket Final with 114-Run Win Over Bangladesh

To advertise here,contact us