ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലക്ടർ സ്ഥാനത്ത് അജിത് അഗാർക്കർ തുടരണമോ എന്ന കാര്യത്തിൽ തീരുമാനം ഉടനെന്ന് റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട് ബിസിസിഐ ഭാരവാഹികളും അഗാർക്കറും 24 മണിക്കൂറിനുള്ളിൽ ചർച്ച നടത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇരു വിഭാഗവും കാലാവധി നീട്ടുന്നതിനെ അനുകൂലമായി കാണുന്നുവെന്നും തുടക്കത്തിലുണ്ടായ ചില പ്രശ്‌നങ്ങൾ എത്രയും വേഗം പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിസിസിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ രണ്ട് മാസമായി ബിസിസിഐ ഭാരവാഹികളും സെലക്ഷൻ കമ്മിറ്റി അംഗങ്ങളും തമ്മിൽ അസ്വാരസ്യങ്ങളുണ്ട്. സെപ്റ്റംബർ മൂന്നിന് നടന്ന ബിസിസിഐയുടെ അവലോകന യോഗത്തിൽ അഗാർക്കർ പങ്കെടുത്തിരുന്നില്ല. ഇതും ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടി.
അഗാർക്കറുടെ കരാർ കാലയളവ് ഒക്ടോബർ നാലിന് അവസാനിക്കും. അദ്ദേഹത്തിന് ഒരു വർഷം വരെ കാലാവധി നീട്ടി നൽകാം. എന്നാൽ ഇതുവരെ ബിസിസിഐ അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ഇന്ത്യൻ ഏകദിന ടീമിനെ തീരുമാനിക്കുന്ന യോഗമായിരിക്കും അദ്ദേഹത്തിന്റെ അവസാന സെലക്ഷൻ യോഗം എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
നേരത്തെ അഗാർക്കറിന്റെ കരാർ ഈ വർഷം ജൂണിൽ അവസാനിക്കേണ്ടതായിരുന്നു. ബോർഡ് മൂന്ന് മാസത്തെ കാലാവധി നീട്ടി നൽകിയതോടെയാണ് ഒക്ടോബർ വരെ സ്ഥാനത്ത് തുടരാൻ അഗാർക്കറിന് സാധിച്ചത്.
2023 ജൂലായ് നാലിനാണ് അഗാർക്കർ ബിസിസിഐ മുഖ്യ സെലക്ടറായി നിയമിതനായത്. സെലക്ഷൻ കമ്മിറ്റി തലവനായുള്ള അദ്ദേഹത്തിന്റെ കാലയളവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം 2024, 2026 ടി20 ലോകകപ്പുകളും 2025ലെ ചാംപ്യൻസ് ട്രോഫിയും സ്വന്തമാക്കി.
content highlights: ajit agarkar chief selector future bcci decision in 24 hours