സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയുടെ സെഞ്ചുറി; രണ്ടാമനായി ദേവ്ദത്ത് പടിക്കല്‍

സ്വാതന്ത്ര്യദിനത്തില്‍ സെഞ്ചുറി നേടിയ മറ്റൊരു താരം വിരാട് കോഹ്ലിയാണ്, 2019-ലായിരുന്നു ഇത്

ശ്രീലങ്കയ്ക്കെതിരായ സെഞ്ചുറിക്ക് ശേഷം ദേവ്ദത്ത് പടിക്കല്‍ വിരാട് കോഹ്ലിക്കൊപ്പമുള്ള പ്രമുഖരുടെ ക്ലബ്ബില്‍ ഇടംനേടി. ചരിത്രപരമായ സ്വാതന്ത്ര്യദിന സെഞ്ചുറി നേടിക്കൊണ്ടാണ് പടിക്കലിന്റെ സ്ഥാനക്കയറ്റം. ഓഗസ്റ്റ് 15-ലെ സ്വാതന്ത്ര്യദിനത്തില്‍ അന്താരാഷ്ട്ര സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ ക്രിക്കറ്റ് താരമായി മാറിക്കൊണ്ടാണ് ഇന്ത്യന്‍ ബാറ്റര്‍ ദേവ്ദത്ത് പടിക്കല്‍ റെക്കോര്‍ഡ് പുസ്തകത്തില്‍ തന്റെ പേര് കുറിച്ചത്.

ശ്രീലങ്കയ്ക്കെതിരെ ഗാലെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ഒന്നാം ടെസ്റ്റിലാണ് പടിക്കല്‍ ഈ നേട്ടം കൈവരിച്ചത്. മൂന്നാം നമ്പര്‍ ബാറ്റിങ് പൊസിഷനില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടിയ താരം ഒന്നാം ദിനം ഇന്ത്യയുടെ ആധിപത്യത്തിന് വഴിയൊരുക്കി. 134 പന്തിലായിരുന്നു പടിക്കല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ കന്നി സെഞ്ചുറി നേടിയത്. മൂന്നാമത്തെ ടെസ്റ്റ് മത്സരത്തിലാണ് അദ്ദേഹം സെഞ്ചുറി നേടുന്നത് എന്ന പ്രത്യേകതയുമുണ്ട്.പടിക്കലിന് മുന്‍പ് ഓഗസ്റ്റ് 15-ന് അന്താരാഷ്ട്ര സെഞ്ചുറി നേടിയ ഏക ഇന്ത്യന്‍ താരം വിരാട് കോഹ്ലി മാത്രമായിരുന്നു. 2019-ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന മത്സരത്തില്‍ 99 പന്തില്‍ 114* റണ്‍സ് നേടിയാണ് കോഹ്ലി ഈ നേട്ടം സ്വന്തമാക്കിയത്. പടിക്കല്‍ ഇപ്പോള്‍ അദ്ദേഹത്തോടൊപ്പം ഈ പ്രത്യേക നേട്ടത്തിലെത്തിയെങ്കിലും അദ്ദേഹത്തിന്റെ സെഞ്ചുറിക്ക് ഒരു അധിക സവിശേഷത കൂടിയുണ്ട്. സ്വാതന്ത്ര്യദിനത്തില്‍ ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി പടിക്കല്‍ മാറി എന്നതാണ് അപൂര്‍വ നേട്ടം.

പരിക്കിനെ തുടര്‍ന്ന് സായി സുദര്‍ശന്‍ പുറത്തായതോടെയാണ് പടിക്കലിന് മൂന്നാം നമ്പര്‍ റോള്‍ നല്‍കിയത്. ലഭിച്ച അവസരം താരം പൂര്‍ണമായി പ്രയോജനപ്പെടുത്തി. ശ്രീലങ്കന്‍ സ്പിന്‍ ആക്രമണത്തിനെതിരെ മികച്ച ബാറ്റിങ് പുറത്തെടുത്ത ഇടങ്കയ്യന്‍ താരം, ഒന്നാംദിനം കളി അവസാനിക്കുമ്പോള്‍ 131 റണ്‍സുമായി പുറത്താകാതെ നിന്നു. ഇതോടെ 73 ഓവറില്‍ 288/2 എന്ന ശക്തമായ നിലയില്‍ ഇന്ത്യയെ എത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ മൂന്നാം നമ്പര്‍ സ്ഥാനത്ത് നിന്നുള്ള ഇന്ത്യയുടെ സെഞ്ചുറിക്കായുള്ള നീണ്ട കാത്തിരിപ്പിനും ഈ സെഞ്ചുറിയോടെ വിരാമമായി. 2024 സെപ്റ്റംബറില്‍ ചെന്നൈയില്‍ ബംഗ്ലാദേശിനെതിരെ സെഞ്ചുറി നേടിയ നായകന്‍ ശുഭ്മാന്‍ ഗില്ലായിരുന്നു ഈ നേട്ടം അവസാനമായി കൈവരിച്ച ഇന്ത്യന്‍ താരം.

ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ടെസ്റ്റില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്ത് സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ ഇടങ്കയ്യന്‍ ബാറ്റര്‍ കൂടിയാണ് പടിക്കല്‍. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയാണ് ഇതിനുമുമ്പ് ഈ നേട്ടം കൈവരിച്ച ആദ്യ താരം (2002-ല്‍ ഡല്‍ഹിയില്‍ സിംബാബ്വെയ്ക്കെതിരെ 136 റണ്‍സ്). ടെസ്റ്റില്‍ മൂന്നാം നമ്പറിലിറങ്ങി സെഞ്ചുറി നേടുന്ന ആറാമത്തെ ഇന്ത്യന്‍ ഇടങ്കയ്യന്‍ താരമാണ് പടിക്കല്‍. നാല് സെഞ്ചുറികളോടെ വിനോദ് കാംബ്ലിയാണ് ഈ പട്ടികയില്‍ മുന്നില്‍. സൗരവ് ഗാംഗുലി (3), സലിം ദുറാനി, ബാപ്പു നാദ്കര്‍ണി, അജിത് വാഡേക്കര്‍, ഏക്‌നാഥ് സോല്‍ക്കര്‍, സുരീന്ദര്‍ അമര്‍നാഥ്, ഇപ്പോള്‍ പടിക്കല്‍ എന്നിവര്‍ ഓരോ സെഞ്ചുറി വീതവും നേടിയിട്ടുണ്ട്.

content highlights: India's Independence Day Century: Devdutt Padikkal Becomes the Second Indian to Achieve the Feat

To advertise here,contact us