'അന്ന് ഞാനായിരുന്നു മാച്ച് റഫറിയെങ്കിൽ ഗാംഗുലിയെ വിലക്കിയേനെ'; വെളിപ്പെടുത്തി ജവഗൽ ശ്രീനാഥ്

ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് വോയെ ടോസിന് കാത്തുനിർത്തിയ സംഭവമാണ് ശ്രീനാഥ് ഓർത്തെടുത്ത്.

2001-ലെ ഈഡൻ ഗാർഡൻസ് ടെസ്റ്റിൽ നടന്ന സംഭവത്തെ ഓർത്തെടുത്ത് മുൻ ഇന്ത്യൻ പേസർ ജവഗൽ ശ്രീനാഥ്. ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് വോയെ ടോസിന് കാത്തുനിർത്തിയ സംഭവമാണ് ശ്രീനാഥ് ഓർത്തെടുത്ത്. ചെന്നൈയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്ന് താനായിരുന്നു മാച്ച് റഫറിയെങ്കിൽ ആ പ്രവൃത്തിക്ക് ഗാംഗുലിക്ക് ചില മത്സരങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയേനെ എന്ന് ശ്രീനാഥ് പറഞ്ഞു.

ഓസ്ട്രേലിയൻ ടീമിനെയും ക്യാപ്റ്റനെയും മാനസികമായി തളർത്താൻ ഗാംഗുലി പ്രയോഗിച്ച തന്ത്രമായാണ് ടോസ് വൈകിപ്പിച്ച സംഭവം വിലയിരുത്തപ്പെട്ടത്. ഓവർ കോട്ട് ധരിക്കാൻ കഴിയാത്തതിനാലാണ് താൻ വൈകിയതെന്നായിരുന്നു ഗാംഗുലിയുടെ വിശദീകരണം.

അന്ന് ഇന്ത്യ 2 -1 ന് പരമ്പര സ്വന്തമാക്കുകയും ചെയ്തു. ഗാംഗുലിയുടെ ഈ പ്രവർത്തിയെ വിമർശിക്കുമ്പോഴും നേതൃപാടവത്തെ ശ്രീനാഥ് പ്രശംസിച്ചു. യുവ്‌രാജ് സിങ്, ഹർഭജൻ സിങ്, വീരേന്ദർ സെവാഗ് തുടങ്ങിയ യുവതാരങ്ങളെ കണ്ടെത്തി വളർത്തിയെടുക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വലുതാണെന്ന് ശ്രീനാഥ് ചൂണ്ടിക്കാട്ടി.

മുൻ ഇന്ത്യൻ പേസർ സഹീർ ഖാനെ ദേശീയ ടീമിലേക്ക് ശുപാർശ ചെയ്തതിനെക്കുറിച്ചും അദ്ദേഹം മനസ് തുറന്നു. സഹീറിനെ സെലക്ടറായ ചന്തു ബോർഡെയ്ക്കാണ് ശ്രീനാഥ് നിർദേശിച്ചത്. സഹീർ ടീമിലെത്തിയാൽ ശ്രീനാഥിന്റെ സ്ഥാനം നഷ്ടമാകില്ലേ എന്ന് ബോർഡെ തമാശയായി ചോദിച്ചപ്പോൾ, അവൻ എന്നേക്കാൾ മികച്ചവനാണെങ്കിൽ എന്റെ സ്ഥാനം അവൻ എടുക്കട്ടെ എന്നായിരുന്നു തന്റെ മറുപടിയെന്നും ശ്രീനാഥ് വ്യക്തമാക്കി.

content highlights: javagal srinath reveals would have banned sourav ganguly

To advertise here,contact us