'മദ്യപാന സംസ്‌കാരം ക്രിക്കറ്റിനൊപ്പം തന്നെയുണ്ട്, കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല'; ബെൻ സ്റ്റോക്സ്

അപ്രതീക്ഷിതമായിട്ടായിരുന്നു ഇംഗ്ലീഷ് ക്രിക്കറ്റ് താരം ബെൻ സ്റ്റോക്ക്‌സിന്റെ വിരമിക്കൽ

നൈറ്റ് ക്ലബ് വിവാദത്തിന് പിന്നാലെ അപ്രതീക്ഷിതമായിട്ടായിരുന്നു ഇംഗ്ലീഷ് ക്രിക്കറ്റ് താരം ബെൻ സ്റ്റോക്ക്‌സിന്റെ വിരമിക്കൽ. ട്രെന്റ് ബ്രിഡ്ജിൽ നടന്ന ഇംഗ്ലണ്ടും ന്യൂസീലൻഡും തമ്മിലുള്ള മൂന്നാം ടെസ്റ്റിനിടെയായിരുന്നു പ്രഖ്യാപനം.

ഒന്നാം ടെസ്റ്റിലെ വിജയമാഘോഷിക്കാൻ സ്‌റ്റോക്സും പേസ് ബൗളർ അറ്റ്കിൻസണും ടീമിന്റെ മിഡ്‌നൈറ്റ് കർഫ്യൂ തെറ്റിച്ച് നൈറ്റ് ക്ലബ്ബിൽ പോകുകയും ഒരു റഗ്ബി താരവുമായി തർക്കമുണ്ടാകുകയും ചെയ്തു. തുടർന്ന് ഇരുവർക്കുമെതിരെ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് അന്വേഷണം പ്രഖ്യാപിക്കുകയും രണ്ടാം ടെസ്റ്റിൽനിന്ന് മാറ്റിനിർത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മൂന്നാം ടെസ്റ്റിലായിരുന്നു സ്റ്റോക്സ് വിരമിച്ചത്.

ഇപ്പോഴിതാ ഈ വിരമിക്കലിനേക്കുറിച്ചും ക്രിക്കറ്റിലെ മദ്യപാന സംസ്‌കാരത്തേക്കുറിച്ചുമെല്ലാം മനസ്സുതുറക്കുകയാണ് സ്റ്റോക്സ്. വർഷങ്ങളായി ക്രിക്കറ്റിൽ നിലനിൽക്കുന്നതാണ് മദ്യപാന സംസ്‌കാരമെന്നും അത് ഒരു രാജ്യത്തിനേയോ ടീമിനെയോ മാത്രം ബാധിക്കുന്ന കാര്യമല്ലെന്നും സ്‌റ്റോക്സ് വ്യക്തമാക്കി.

'വർഷങ്ങളായി ക്രിക്കറ്റിൽ നിലനിൽക്കുന്ന ഒരു സംസ്‌കാരമാണിത്. അതിൽ ഇംഗ്ലണ്ടിനെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. പല രാജ്യങ്ങളുടേയും ആഭ്യന്തര, അന്താരാഷ്ട്ര ക്രിക്കറ്റിൽ ഈ സംസ്‌കാരമുണ്ട് , ബെൻ സ്റ്റോക്സ് വ്യക്തമാക്കി. 2025-ൽ പരിക്കിൽനിന്ന് മുക്തി നേടുന്നതിനിടയിൽ ഒരു കാലയളവിൽ താൻ മദ്യം ഉപേക്ഷിച്ചതായും സ്റ്റോക്സ് പറഞ്ഞു.

content highlights:ben stokes comments on drinking culture in cricket

To advertise here,contact us