ഏകദിന ലോകകപ്പ് 2027 നുള്ള രവി ശാസ്ത്രിയുടെ തിരഞ്ഞെടുപ്പിൽ അഭിപ്രായ പ്രകടനവുമായി മുന്‍ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര. ടീം കൊള്ളാമെങ്കിലും യഥാർത്ഥത്തിൽ ഇങ്ങനെയൊരു സ്ക്വാഡ് സെലക്ട് ചെയ്യപ്പെടാൻ യാതൊരു സാധ്യതയുമില്ലെന്ന് ചോപ്ര പറഞ്ഞു. ശാസ്ത്രിയുടെ സ്വപ്ന ടീമിന് 10-ൽ 8 മാർക്കാണ് ചോപ്ര നൽകിയത്.
ശുഭ്മൻ ഗിൽ ക്യാപ്റ്റനാകുന്ന ടീമില്‍ വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, ശ്രേയസ് അയ്യർ, യശസ്വി ജയ്‌സ്വാൾ, കെ എൽ രാഹുൽ, റിഷഭ് പന്ത്, അക്‌സർ പട്ടേൽ, രവീന്ദ്ര ജഡേജ, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ, കുൽദീപ് യാദവ് എന്നിവരെയായിരുന്നു ശാസ്ത്രി തെരഞ്ഞെടുത്തത്.
എന്നാല്‍ ഓപ്പണിംഗിൽ യശസ്വി ജയ്‌സ്വാളിനെ ടീമിലേക്ക് തിരഞ്ഞെടുത്തത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് ചോപ്ര പറഞ്ഞു. റിഷഭ് പന്തിന്‍റെ സ്ഥാനം എങ്ങനെയാണ് ശാസ്ത്രി ന്യായീകരിക്കുക എന്നും അദ്ദേഹം ചോദിച്ചു. നിലവിൽ ഇഷാൻ കിഷനാണ് മികച്ച ഫോമിലുള്ളതെന്നും ചോപ്ര ഓർമ്മിപ്പിച്ചു.
ബുംറ, സിറാജ് എന്നിവർ സ്വാഭാവിക തിരഞ്ഞെടുപ്പുകളാണ്. എന്നാൽ മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ എന്നിവരെ തിരികെ വിളിച്ചത് അത്ഭുതപ്പെടുത്തുന്ന തിരഞ്ഞെടുപ്പാണെന്നും ടീമിൽ ഒരു ഇടങ്കയ്യൻ ഫാസ്റ്റ് ബൗളർ പോലുമില്ലെന്നത് വലിയ പോരായ്മയാണെന്നും ചോപ്ര വിലയിരുത്തി. നിലവിലെ അജിത് അഗാർക്കറിന്റെ കീഴിലുള്ള സെലക്ഷൻ ടീം ഇരുവരെയും തിരിച്ചു വിളിക്കാൻ സാധ്യതയില്ലെന്നും ചോപ്ര കൂട്ടിച്ചേർത്തു.
content highlights:aakash chopra comments on ravi shastri odi playing xi odi worldcup 2026