ശ്രേയസിന് കീഴിൽ പച്ച തൊടാതെ ഇന്ത്യ; ഇംഗ്ലണ്ടിനോടും തോറ്റു

ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പരയിലെ രണ്ടാം ടി 20 മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി

ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പരയിലെ രണ്ടാം ടി 20 മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. ആറ് വിക്കറ്റിനാണ് ഇംഗ്ലണ്ട് ജയിച്ചു കയറിയത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ നേടിയ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് ആറ് വിക്കറ്റ് നഷ്ടത്തിൽ 4 പന്തുകൾ ബാക്കി നിൽക്കെ ഇംഗ്ലണ്ട് മറികടന്നു.

ജേക്കബ് ബെതലിന്റെ വെടിക്കെട്ട് ഇന്നിങ്‌സാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. ബെതൽ 46 പന്തിൽ അഞ്ച് വീതം സിക്‌സറും ഫോറുകളും അടക്കം 76 റൺസ് നേടി പുറത്താകാതെ നിന്നു. ഹാരി ബ്രൂക്കും ടോം ബാന്റണും 39 റൺസ് വീതം നേടി. ഇന്ത്യയ്ക്ക് വേണ്ടി അർഷ്ദീപ് സിങ് മൂന്ന് വിക്കറ്റ് നേടി. രവി ബിഷ്‌ണോയി നാലോവറിൽ 60 റൺസ് വിട്ടുകൊടുത്തത് തിരിച്ചടിയായി.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 190 റൺസ് നേടിയത്. ഇഷാൻ കിഷനും അഭിഷേക് ശർമയും നായകൻ ശ്രേയസ് അയ്യരും ഇന്ത്യയ്ക്കായി തിളങ്ങി.

അർധസെഞ്ചുറിക്ക് ഒരു റൺസ് മാത്രം അകലെയായിരുന്നു ഇഷാൻ കിഷൻ വീണത്. നാൽപ്പത് പന്തുകളിൽ നിന്നായിരുന്നു ഇഷാൻ 49 റൺസ് അടിച്ചുകൂട്ടിയത്.ഓപണർ അഭിഷേക് ശർമയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

24 പന്തുകളിൽ നിന്ന് 43 റൺസാണ് താരത്തിന്റെ സമ്പാദ്യം. ഒരു സിക്സറും എട്ട് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ബാറ്റിംഗ്. 22 പന്തിൽ നിന്ന് 37 റൺസ് നേടിയ നായകൻ ശ്രേയസ് അയ്യരാണ് പിന്നീട് ഇന്ത്യക്കായി മികച്ച് നിന്നത്.

അരങ്ങേറ്റം കുറിച്ച വൈഭവ് സൂര്യവംശി രണ്ട് സിക്സറുകൾ അടക്കം 10 പന്തിൽ നിന്ന് 14 റൺസാണ് സ്വന്തമാക്കിയത്. സാം കറൺ മൂന്ന് വിക്കറ്റുകൾ നേടി തിളങ്ങി. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.

Content highlights: india vs england shreyas iyer captaincy defeat

To advertise here,contact us