ഭക്ഷണത്തിന് രുചി പോരെന്ന് പറഞ്ഞ് മർദ്ദനം; ഐപിഎല്‍ താരത്തിന്റെ പേരിൽ കേസ്

ഐ പി എല്ലിലെ പഞ്ചാബ് കിങ്‌സ് താരം ശശാങ്ക് സിങ്ങിനെതിരെ കേസ്.

ഐ പി എല്ലിലെ പഞ്ചാബ് കിങ്‌സ് താരം പഞ്ചാബ് കിങ്‌സ് താരം ശശാങ്ക് സിങ്ങിനെതിരെ കേസ്. താരത്തിനും പിതാവ് ശൈലേഷ് സിങിനുമെതിരെ പാചകക്കാരന്‍ നല്‍കിയ പരാതിയില്‍ ഭോപ്പാല്‍ പൊലീസ് കേസെടുത്തു.

തന്നെ നിരന്തരം മര്‍ദിക്കുന്നുവെന്നും അസഭ്യം പറയുന്നുവെന്നും ആരോപിച്ച് ഇവരുടെ ബംഗ്ലാവില്‍ പാചകക്കാരനായ വിപേന്ദ്ര സിങ് തോമറാണ് പരാതി നല്‍കിയത്. മനഃപൂര്‍വം മര്‍ദിക്കുക, അധിക്ഷേപ പരാമര്‍ശം നടത്തുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

രേവ സ്വദേശിയായ വിപേന്ദ്ര സിങ്, ശശാങ്കിന്റെ ബംഗ്ലാവിലെ ജോലിക്കായി ജൂണ്‍ 25നാണ് ഭോപ്പാലിലെത്തിയത്. 15,000 രൂപ ശമ്പളവും താമസസൗകര്യവും ഭക്ഷണവും വാഗ്ദാനം ചെയ്താണ് ജോലിയില്‍ എടുത്തത്. ഭാവിയില്‍ സര്‍ക്കാര്‍ ജോലി തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയതായും പരാതിയില്‍ ആരോപിക്കുന്നു.

ആദ്യ ദിവസങ്ങളില്‍ തന്നെ ഭക്ഷണത്തിന് രുചി പോരെന്ന് നിരന്തരം വിമര്‍ശനം ഉണ്ടായിരുന്നുവെന്നും പിന്നീട് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തുവെന്നും വിപേന്ദ്ര സിങ് പറയുന്നു.

ഫോണ്‍ തിരികെ ചോദിച്ചതിനെ തുടര്‍ന്ന് ശശാങ്ക് സിങ്, പിതാവ്, ഡ്രൈവര്‍ എന്നിവര്‍ ചേര്‍ന്ന് ശാരീരികമായി ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് പരാതി. കൂടാതെ താമസത്തിനും ഭക്ഷണത്തിനുമുള്ള ചെലവെന്ന പേരില്‍ പണം നല്‍കാന്‍ ആവശ്യപ്പെട്ടെന്നും പറയുന്നു.

വൈദ്യ പരിശോധനയില്‍ പരാതിക്കാരന്റെ മുഖത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

പഞ്ചാബ് കിങ്‌സില്‍ ഓള്‍റൗണ്ടറായ ശശാങ്കിന് ഇക്കഴിഞ്ഞ സീസണ്‍ അത്ര മികച്ചതായിരുന്നില്ല. 12 മത്സരങ്ങളില്‍ നിന്ന് 132 റണ്‍സാണ് താരം നേടിയത്.

ഫീല്‍ഡിങ്ങിലും മോശം പ്രകടനം പുറത്തെടുത്ത താരത്തിന് ക്യാച്ച് കൈവിട്ടതിന് ഉള്‍പ്പെടെ വിമര്‍ശനം നേരിട്ടിരുന്നു. ശ്രേയസ് അയ്യരുടെ നേതൃത്വത്തിലിറങ്ങിയ പഞ്ചാബ് ടീം പ്ലേഓഫിലാണ് പുറത്തായത്.

Content highlights:ipl player booked assaulting cook food taste issue

To advertise here,contact us