ഐപിഎൽ 2026 കഴിഞ്ഞ് ഒരു മാസം തികയുമ്പോൾ ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ ട്രേഡ് ഡീൽ ഔദ്യോഗികമായി പൂർത്തിയായിരിക്കുകയാണ്. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ ക്യാപ്റ്റനായിരുന്ന റിഷഭ് പന്ത് തന്റെ പഴയ തട്ടകമായ ഡൽഹി ക്യാപിറ്റൽസിലേക്ക് തിരിച്ചെത്താനും പകരം സ്പിന്നർ കുൽദീപ് യാദവ് ലഖ്‌നൗവിലേക്ക് ചേക്കേറാനും സാധ്യതകൾ ഏറെയാണ്.
എന്നാൽ ഈ ട്രേഡിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് പന്തിന് നേരിടേണ്ടി വന്ന കനത്ത ശമ്പളക്കുറവാണ്. ഐപിഎൽ 2025 ലേലത്തിൽ റെക്കോർഡ് തുകയായ 27 കോടി രൂപയ്ക്ക് ലഖ്‌നൗ സ്വന്തമാക്കിയ പന്ത്, രണ്ട് മോശം സീസണുകൾക്ക് ശേഷം വെറും 15 കോടി രൂപയ്ക്കാണ് ഡൽഹിയിലേക്ക് മടങ്ങുന്നത്. അതായത് ഒറ്റയടിക്ക് 12 കോടി രൂപയുടെ നഷ്ടം.
എന്നാൽ ഐപിഎൽ ചരിത്രത്തിൽ ഇത്തരത്തിൽ കനത്ത തിരിച്ചടി നേരിടുന്ന ആദ്യത്തെ സൂപ്പർ താരമല്ല ഋഷഭ് പന്ത്. മോശം ഫോമും ഫ്രാഞ്ചൈസി മാറ്റങ്ങളും കാരണം കോടികളുടെ പ്രതിഫലം നഷ്ടപ്പെട്ട് വൻ ശമ്പളക്കുറവിന് വഴങ്ങേണ്ടി വന്ന അഞ്ച് പ്രമുഖ താരങ്ങളെ നോക്കാം.
വെങ്കിടേഷ് അയ്യർ ആണ് ലിസ്റ്റിൽ ഒന്നാമത്. 2025 ലേലത്തിൽ കെകെആർ 23.75 കോടി രൂപയ്ക്ക് വാങ്ങിയ അയ്യർക്ക് ആ സീസണിൽ തിളങ്ങാനായില്ല. തുടർന്ന് ആർസിബി വെറും 7 കോടി രൂപയ്ക്കാണ് താരത്തെ വാങ്ങിയത്. എന്നാൽ 2026-ൽ ആർസിബിയുടെ കിരീടനേട്ടത്തിൽ അയ്യർ നിർണായക പങ്കുവഹിച്ചു.
സാം കറൻ രണ്ടാമത് വരും. 2024-ൽ പഞ്ചാബ് കിങ്സ് 18.50 കോടി രൂപയ്ക്ക് വാങ്ങിയ ഇംഗ്ലണ്ട് ഓൾറൗണ്ടറെ മോശം ഇക്കോണമി കാരണം അവർ റിലീസ് ചെയ്തു. അടുത്ത സീസണിൽ ചെന്നൈ സൂപ്പർ കിങ്സ് വെറും 2.4 കോടി രൂപയ്ക്കാണ് കറനെ ടീമിലെത്തിച്ചത്.
മിച്ചൽ സ്റ്റാർക്ക് മൂന്നാമത് വരും. കെകെആറിനെ 2024-ൽ ചാമ്പ്യന്മാരാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച സ്റ്റാർക്കിന് അന്ന് ലഭിച്ചത് 24.75 കോടി രൂപയായിരുന്നു. എന്നാൽ തൊട്ടടുത്ത ലേലത്തിൽ ഡൽഹി ക്യാപിറ്റൽസ് അദ്ദേഹത്തെ സ്വന്തമാക്കിയത് വെറും 11.75 കോടി രൂപയ്ക്കാണ്.
കൈൽ ജാമിസൺ നാലാമത് . 2021-ൽ ആർസിബി 15 കോടി രൂപയ്ക്ക് ടീമിലെത്തിച്ച ന്യൂസിലാൻഡ് താരം പിന്നീട് പരിക്കുകളും ഫോമില്ലായ്മയും കാരണം പുറത്തായി. 2023 ലേലത്തിൽ സിഎസ്‌കെ അദ്ദേഹത്തെ വാങ്ങിയത് വെറും 1 കോടി രൂപയ്ക്കായിരുന്നു.
യുവരാജ് സിങ് അഞ്ചാമത്. ഇന്ത്യൻ ഇതിഹാസം യുവരാജ് സിങ്ങിനെ 2015-ൽ ഡൽഹി 16 കോടി രൂപയ്ക്കാണ് വാങ്ങിയത്. എന്നാൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതെ വന്നതോടെ അടുത്ത സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദ് 7 കോടി രൂപയ്ക്കാണ് യുവിക്ക് കരാർ നൽകിയത്.
Content highlights: