അഫ്ഗാനെതിരെ ജയിച്ചേ തീരൂ!; IPL ലെ വേഗ പന്തുകാരനെ ടീമിലെടുത്ത് ഇന്ത്യ

ശ്രീലങ്കയിൽ നടക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയിൽ തുടർച്ചയായ തോൽവികളോടെ ഇന്ത്യ എ യുടെ ഫൈനല്‍ സാധ്യതകള്‍ തുലാസിലായിരിക്കുകയാണ്.

ശ്രീലങ്കയിൽ നടക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയിൽ തുടർച്ചയായ തോൽവികളോടെ ഇന്ത്യ എ യുടെ ഫൈനല്‍ സാധ്യതകള്‍ തുലാസിലായിരിക്കുകയാണ്. ഇതോടെ അഫ്ഗാനിസ്ഥാൻ എ ക്കെതിരായ നിർണായക മത്സരത്തിൽ ഇന്ത്യ എ ടീമിലേക്ക് പുതിയൊരു പേസറെ കൂടി ഉള്‍പ്പെടുത്തിയിരിക്കുകയാണ് ബിസിസിഐ.

ഐപിഎല്ലില്‍ അതിവേഗം കൊണ്ട് ഞെട്ടിച്ച ഗുജറാത്ത് ടൈറ്റൻസ് താരം അശോക് ശർമ്മയെ ആണ് ബിസിസിഐ സെലക്ഷൻ കമ്മിറ്റി വെള്ളിയാഴ്ച നടക്കുന്ന അഫ്ഗാനിസ്ഥാനെതിരായ അവസാന മത്സരത്തിന് മുമ്പ് പകരക്കാരനായി ടീമിൽ ഉൾപ്പെടുത്തിയത്. പരിക്കേറ്റ പേസര്‍ യുദ്ധ്‌വീര്‍ സിംഗിന് പകരക്കാരനായാണ് അശോക് ശര്‍മയെ ടീമിലെടുത്തത്. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും യുദ്ധ്‌വീർ സിങ്ങിന് ഇന്ത്യ എ ടീമിന്‍റെ പ്ലേയിങ് ഇലവനിൽ ഇടം പിടിക്കാൻ സാധിച്ചിരുന്നില്ല.

ഐപിഎല്ലിൽ 154.2 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞ് കഴിഞ്ഞ സീസണിലെ തന്നെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ താരമാണ് അശോക് ശര്‍മ. ത്രിരാഷ്ട്ര പരമ്പരയിൽ തിലക് വർമ്മ നയിക്കുന്ന ഇന്ത്യ എ ടീമിന്‍റെ പ്രകടനം നിലവിൽ നിരാശാജനകമാണ്.

കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ടിലും ഇന്ത്യ പരാജയപ്പെട്ടു. ഇന്നലെ ആതിഥേയരായ ശ്രീലങ്കയ്‌ക്കെതിരെ നടന്ന മത്സരം നാടകീയമായ 'സൂപ്പർ ഓവറിലാണ്' ഇന്ത്യ കൈവിട്ടത്.

വെള്ളിയാഴ്ച അഫ്ഗാനിസ്ഥാൻ എ ടീമിനെതിരെ നടക്കുന്ന അവസാന ലീഗ് മത്സരം ഇന്ത്യയ്ക്ക് നിർണ്ണായകമാണ്. ഇതിൽ വൻ മാർജിനിൽ വിജയിച്ചാൽ മാത്രമേ ഞായറാഴ്ച നടക്കുന്ന ഫൈനൽ മത്സരത്തിന് യോഗ്യത നേടാൻ ഇന്ത്യയ്ക്ക് നേരിയ സാധ്യതയെങ്കിലും ഉണ്ടാകൂ.

content highlights:ashok-sharma-replaces-yudhvir-singh-india-a-vs-afghanistan-a-must-win-match-malayalam-news

To advertise here,contact us