ലോകകപ്പ് വേദികളിലേക്ക് വെള്ളക്കുപ്പികൾ കൊണ്ടുപോകാൻ ആരാധകർക്ക് അനുമതി നിഷേധിച്ച് ഫിഫ. കുപ്പികളും മറ്റും ഗ്രൗണ്ടിലേക്ക് വലിച്ചെറിയുന്നതു മൂലമുണ്ടാകുന്ന പരിക്കുകൾ ഒഴിവാക്കുക ലക്ഷ്യമിട്ടാണ് ഫിഫയുടെ തീരുമാനം. 2022ലെ ഖത്തർ ലോകകപ്പിലും സമാന വിലക്ക് ഫിഫ ഏർപ്പെടുത്തിയിരുന്നു. ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം നിൽക്കെയാണ് ഫിഫയുടെ തീരുമാനം.
ഒരു ലിറ്റർ വരെയുള്ള സുതാര്യമായ പ്ലാസ്റ്റിക് കുപ്പികൾ കൈയിൽ കരുതാമെന്നായിരുന്നു നേരത്തെ ഫിഫ വ്യക്തമാക്കിയത്. എന്നാൽ, ടൂർണമെന്റ് ആരംഭിക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കേ പുനരുപയോഗിക്കാവുന്ന കുപ്പി, കപ്പ്, ജാർ, കാൻ ഉൾപ്പെടെയുള്ളവയ്ക്ക് നിരോധനമുണ്ട്.
ആരാധകർക്ക് സ്റ്റേഡിയത്തിനകത്ത് നിന്നു വെള്ളം വാങ്ങാൻ സാധിക്കും. ഇതിനായി സാധാരണ നിരക്ക് മാത്രമേ ഈടാക്കു എന്നു ഫിഫ വ്യക്തമാക്കി.
കളിക്കാർ, റഫറിമാർ, ആരാധകർ, വോളന്റിയർമാർ, ജീവനക്കാർ എന്നിവരുടെയെല്ലാം ആരോഗ്യവും സുരക്ഷയും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കിയാണ് ഫിഫ നിരോധനം കൊണ്ടു വന്നത്. ഈ മാസം 11 മുതൽ യുഎസ്എ, മെക്സിക്കോ, കാനഡ എന്നിവിടങ്ങലിലായാണ് ലോകകപ്പ് പോരാട്ടങ്ങൾ.
Content highlights: fifa bans water bottles inside world cup stadiums fifa world cup 2026