ഇന്ത്യൻ ടി20 ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനത്ത് നിന്ന് സൂര്യകുമാർ യാദവിനെ മാറ്റുന്ന കാര്യത്തിൽ ഉടൻ തീരുമാനം എടുത്തേക്കുമെന്ന് റിപ്പോർട്ട്. ടീമിന്റെ ക്യാപ്റ്റൻ ആയി സഞ്ജു സാംസണിനെ ആണ് സെലക്ടർമാർ പരിഗണിക്കുന്നത്. ഇക്കാര്യത്തിൽ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന്റെ നിലപാട് നിർണായകമാകും. നാളെ ഗുവാഹത്തിയിൽ നടക്കുന്ന യോഗത്തിൽ സെലക്ടർമാർ ഇക്കാര്യം ചർച്ച ചെയ്യുമെന്നാണ് സൂചന.
അഫ്ഗാനിസ്ഥാനെതിരായ പരമ്പരയ്ക്കുള്ള ടീമിനെ തെരഞ്ഞെടുക്കുക എന്നതാണ് നാളത്തെ യോഗത്തിന്റെ അജണ്ട. എന്നാൽ സൂര്യകുമാറിന്റെ ഭാവിയെക്കുറിച്ചുള്ള നിർണായകമായ തീരുമാനം ഉണ്ടായേക്കും. യോഗത്തിൽ ഈ വിഷയത്തെകുറിച്ചു ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയും സെലക്ഷൻ കമ്മിറ്റിയും തമ്മിൽ ചർച്ച നടത്തുമെന്നും സൂചനയുണ്ട്.
സഞ്ജുവിന്റെ സ്ഥിരതയാർന്ന പ്രകടനവും നേതൃത്വ മികവുമാണ് നായക സ്ഥാനത്തേക്ക് പരിഗണിക്കാൻ സെലക്ടർമാർ തീരുമാനിച്ചത്. ടി20 ലോകകപ്പിലെയും ഐപിഎല്ലിലെയും മികച്ച പ്രകടനമാണ് താരം നടത്തുന്നത്. കഴിഞ്ഞ ടി20 ലോകകപ്പിൽ ഇന്ത്യ കിരീടം നേടുന്നതിൽ സഞ്ജു നിർണായക പങ്കുവഹിച്ചിരുന്നു.
നേരത്തെ, സൂര്യയ്ക്ക് പകരം ശ്രേയസ് അയ്യരുടെ പേരിനായിരുന്നു സെലക്ടർമാർ മുൻതൂക്കം നൽകിയിരുന്നത്. എന്നാൽ 2023 ഡിസംബറിന് ശേഷം ശ്രേയസിന് ഇന്ത്യൻ ടി20 ടീമിൽ സ്ഥിരമായ അവസരങ്ങൾ ലഭിച്ചിട്ടില്ല. ആദ്യം ടീമിൽ സ്ഥാനം ഉറപ്പിക്കുക, അതിന് ശേഷം നായക സ്ഥാനത്തേക്ക് പരിഗണിക്കാം എന്നാണ് സെലക്ടർമാരുടെ നിലപാട്.
content highlights: sanju-samson-india-t20-captain-bcci-selectors-meeting