ഇന്ത്യൻ ടെസ്റ്റ് ടീമിന്‍റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിനെ നീക്കാൻ ബിസിസിഐ ആലോചിക്കുന്നതായി റിപ്പോർട്ട്. അടുത്ത മാസം അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന ഏക ടെസ്റ്റ് മത്സരത്തിന് മുന്നോടിയായാണ് പന്തിന് വൈസ് ക്യാപ്റ്റൻ സ്ഥാനം നഷ്ടമാകാൻ പോകുന്നത്.
ചൊവ്വാഴ്ച ഗുവാഹത്തിയിൽ വെച്ച് അഫ്ഗാനിസ്ഥാനെതിരായ ഒരേയൊരു ടെസ്റ്റിനും, ഏകദിന പരമ്പരക്കുമുള്ള ടീമിനെ തെരഞ്ഞെടുക്കാനായി സെലക്ടർമാര്‍ യോഗം ചേരുമ്പോള്‍ പന്തിന്‍റെ ഉപനായക സ്ഥാനത്തെക്കുറിച്ച് ഗൗരവമേറിയ ചർച്ചകൾ' നടക്കുമെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
ജൂൺ 6 മുതൽ 10 വരെ ന്യൂ ചണ്ഡീഗഡിലാണ് ഇന്ത്യ-അഫ്ഗാനിസ്ഥാൻ ഏക ടെസ്റ്റ് മത്സരം. തുടർന്ന് മൂന്ന് ഏകദിന മത്സരങ്ങളടങ്ങിയ പരമ്പരയിലും ഇന്ത്യയും അഫ്ഗാനിസ്ഥാനും കളിക്കും. ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയന്‍റ്സ് നായകനായ റിഷഭ് പന്തിന്‍റെ സമീപകാല പ്രകടനങ്ങളാണ് ബിസിസിഐയെ മാറ്റിചിന്തിക്കാൻ പ്രേരിപ്പിച്ചത്.
പന്തിന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ ഐപിഎൽ സീസണിൽ ഏഴാം സ്ഥാനത്താണ് ലക്നൗ ഫിനിഷ് ചെയ്തത്. ഈ സീസണിലാകട്ടെ (2026) കളിച്ച 12 മത്സരങ്ങളിൽ വെറും 4 ജയവുമായി പോയിന്‍റ് പട്ടികയിൽ പത്താം സ്ഥാനത്താണ് ലക്നൗ. റിഷഭ് പന്തിന്‍റെ നായക മികവിൽ ബോർഡിന് വിശ്വാസം നഷ്ടപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ നവംബറിൽ ഗുവാഹത്തിയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ടെസ്റ്റിൽ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന് പരിക്കേറ്റപ്പോൾ പന്തായിരുന്നു ഇന്ത്യയെ നയിച്ചിരുന്നത്. എന്നാൽ തീരുമാനങ്ങളെടുക്കുന്നതിൽ അന്ന് പന്തിന് വൻ പാളിച്ചകൾ സംഭവിച്ചതായാണ് ബിസിസിഐയുടെ വിലയിരുത്തൽ.
content highlights: rishabh-pant-set-to-lose-india-test-vice-captaincy-after-ipl-failures