ഹർദിക് പാണ്ഡ്യയെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നു പുറത്താക്കാൻ മുംബൈ ഇന്ത്യൻസ് ഇനിയും മടിക്കരുതെന്നു മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. പകരം ജസ്പ്രിത് ബുംറയെ ആ സ്ഥാനത്ത് കൊണ്ടുവരണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
കഴിഞ്ഞ ദിവസം റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ പോരാട്ടത്തിൽ തോറ്റതോടെ മുംബൈയുടെ പ്ലേ ഓഫ് സാധ്യതകൾ അവസാനിച്ചിരുന്നു. സീസണിൽ 3 മത്സരങ്ങൾ മാത്രമാണ് മുംബൈ വിജയിച്ചത്. പിന്നാലെ ഹർദികിന്റെ ക്യാപ്റ്റൻസിയെ വിമർശിച്ച് ആരാധകരും ക്രിക്കറ്റ് വിദഗ്ധരും രംഗത്തെത്തിയിരുന്നു.
'ഹർദികിനെ മാറ്റി ബുംറയെ ക്യാപ്റ്റനാക്കണം. ബുംറ ഇന്ത്യൻ ടീമിനെ നയിക്കുന്നത് കാണാനും ഞാൻ ആഗ്രഹിക്കുന്നുണ്ട്. അദ്ദേഹത്തെ പോലെ കളി ഇത്ര സൂക്ഷ്മമായി നിരീക്ഷിക്കുന്ന മറ്റൊരാളില്ല. ബുംറയുടെ ബൗളിങ് കേവലം ആക്ഷനിലെ മാത്രം സവിശേഷതയുള്ള ഒന്നല്ല. ബാറ്ററുടെ നീക്കങ്ങളെ മുൻകൂട്ടി കാണാനും സാഹചര്യങ്ങൾ മനസിലാക്കി പിച്ചിനെ തിരിച്ചറിഞ്ഞ് പന്തെറിയാനുള്ള മികവും അസാമാന്യമാം വിധം അദ്ദേഹത്തിനുണ്ട്. ഐപിഎല്ലിലെങ്കിലും നായകനാകാനുള്ള അവസരം അദ്ദേഹത്തിനു ലഭിക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു.'
ഗുജറാത്ത് ടൈറ്റൻസിൽ നിന്നാണ് ഹർദിക് പാണ്ഡ്യയെ മുംബൈ തിരികെ ടീമിലെത്തിച്ചത്. ആദ്യ വരവിൽ തന്നെ ഗുജറാത്തിനു കിരീടം സമ്മാനിച്ച മികവാണ് രോഹിതിനെ മാറ്റി ഹർദികിനെ ക്യാപ്റ്റനായി തിരിച്ചെത്തിക്കാൻ മുംബൈയെ പ്രേരിപ്പിച്ചത്. എന്നാൽ തുടരെ മൂന്നാം സീസണിലും നീക്കം പാളിയെന്നു വ്യക്തമാക്കുന്ന ഫലങ്ങളാണ് ടീമിനു കിട്ടിയത്.
പുറത്തിനേറ്റ പരിക്കിനെ തുടർന്നു മുംബൈയുടെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഹർദിക് കളിച്ചിരുന്നില്ല. താരത്തിനു പകരം സൂര്യകുമാർ യാദവാണ് ടീമിനെ നയിച്ചത്. പക്ഷേ ഫലത്തിൽ മാറ്റമൊന്നും വന്നില്ലെന്നു മാത്രം.
Content highlights: Sanjay Manjrekar criticizes Hardik Pandya's captaincy in IPL 2026