ജയത്തോടെ ഡല്‍ഹി; പഞ്ചാബിന് തുടര്‍ച്ചയായ നാലാം തോല്‍വി

പഞ്ചാബ് കിങ്‌സിനെ മൂന്നുവിക്കറ്റിനാണ് ഡല്‍ഹി തോല്‍പ്പിച്ചത്

അക്‌സര്‍ പട്ടേലും ഡേവിഡ് മില്ലറും അവസരത്തിനൊത്ത് കളിച്ചപ്പോള്‍ അത് ഫിനിഷ് ചെയ്യേണ്ട റോളായിരുന്നു അഷുതോഷ് ശര്‍മയ്ക്കും മാധവ് തിവാരിക്കും ആഖിബ് നബിക്കും. അവരത് ഭംഗിയായി നിറവേറ്റിയപ്പോള്‍ പഞ്ചാബ് കിങ്‌സിന് തുടര്‍ച്ചയായ നാലാം തോല്‍വിയായിരുന്നു ഫലം. ഡല്‍ഹി ക്യാപിറ്റല്‍സിന് മൂന്നുവിക്കറ്റിന്റെ ഉജ്വല ജയവും. അക്‌സര്‍ പട്ടേല്‍ 30 പന്തില്‍ 56 റണ്‍സെടുത്തു. താരത്തിന്റെ ഇന്നിങ്‌സില്‍ രണ്ടുസിക്‌സും എട്ടുഫോറും അകമ്പടിയായി. ഡേവിഡ് മില്ലര്‍ 28 പന്തില്‍ 51 റണ്‍സെടുത്തു. നാലുസിക്‌സും മൂന്നുഫോറും ഇന്നിങ്‌സിനെ മനോഹരമാക്കി. അഷുതോഷ് ശര്‍മ (24) വിജയത്തിലേക്ക് അടുപ്പിച്ചാണ് മടങ്ങിയത്. മാധവ് തിവാരി (18) അതിവേഗം സ്‌കോര്‍ ചെയ്തു. അവസാന പന്തില്‍ സിക്‌സറിച്ച് ജയിപ്പിച്ച ആഖിബ് നബിയും (10) ഡല്‍ഹിക്ക് മികച്ച വിജയം സമ്മാനിച്ചു. കെഎല്‍ രാഹുല്‍ വെറും ഒമ്പത് റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്തത്. അഭിഷേക് പൊറല്‍ അഞ്ച് റണ്‍സെടുത്ത് മടങ്ങി. ഓപ്പണര്‍മാര്‍ നിരാശപ്പെടുത്തിയ മത്സരത്തില്‍ മുന്‍നിര ബാറ്റര്‍മാരും കാര്യമായി സംഭാവന ചെയ്തില്ല. സഹില്‍ പരാഖ് (13), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (12) എന്നിവരും വേഗം മടങ്ങി. പഞ്ചാബിനുവേണ്ടി അര്‍ഷ്ദീപ് സിങ്, യഷ് താക്കൂര്‍ എന്നിവര്‍ രണ്ടുവിക്കറ്റ് വീഴ്ത്തി.

ആദ്യം ബാറ്റുചെയ്ത പഞ്ചാബ്, പ്രിയാന്‍ഷ് ആര്യയുടെ മികച്ച ഇന്നിങ്‌സില്‍ തുടങ്ങി, നായകന്‍ ശ്രേയസ് അയ്യരിലൂടെ മികച്ച സ്‌കോര്‍ അടിച്ചെടുത്തിരുന്നു. ഇരുവരുടെയും പ്രകടന മികവില്‍ പഞ്ചാബ് കിങ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുത്തു. പ്രിയാന്‍ഷ് ആര്യ 33 പന്തില്‍ 56 റണ്‍സെടുത്തു. ആറുസിക്‌സും രണ്ടുഫോറും അകമ്പടിയായി.

ശ്രേയസ് അയ്യര്‍ 36 പന്തില്‍ മൂന്ന് സിക്‌സും അഞ്ചുഫോറും ഉള്‍പ്പടെ 59 റണ്‍സിലെത്തി. പ്രഭ്‌സിമ്രാന്‍ സിങ് (18), കൂപ്പര്‍ കോണൊലി (38) എന്നിവരും പൊരുതി. മാര്‍ക്കസ് സ്റ്റോയ്‌നിസും (ഒന്ന്) ശശാങ്ക് സിങ്ങും (പൂജ്യം) വേഗം മടങ്ങി. സൂര്യന്‍ഷ് ഷെഡ്‌ഗെ (21) പുറത്താകാതെ നിന്നു. മിച്ചല്‍ സ്റ്റാര്‍ക്കും മാധവ് തിവാരിയും രണ്ടുവിക്കറ്റ് നേടി. മുകേഷ് കുമാര്‍ ഒരുവിക്കറ്റെടുത്തു.

content highlights: Delhi Triumphs; Fourth Consecutive Defeat for Punjab

To advertise here,contact us