ഒട്ടേറെ ക്യാച്ചുകള്‍ നഷ്ടപ്പെടുത്തി; തോറ്റതിന് കാരണം കണ്ടെത്തി പഞ്ചാബ് ക്യാപ്റ്റന്‍

ഐപിഎല്‍ ക്രിക്കറ്റില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 33 റണ്‍സിനാണ് പഞ്ചാബ് കിങ്‌സ് തോറ്റത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ കനത്ത പരാജയമേറ്റുവാങ്ങിയ പഞ്ചാബ് കിങ്‌സ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് വീണിരിക്കുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ഒടുവില്‍ പഞ്ചാബിനെ തോല്‍പ്പിച്ചത്. തുടര്‍ച്ചയായ മൂന്നാം തോല്‍വി പഞ്ചാബിനും ക്ഷീണമായി. ബാറ്റര്‍മാരും ബൗളര്‍മാരുമെല്ലാം വിമര്‍ശനം നേരിട്ട മത്സരത്തില്‍ പഴി ഏറെ കേട്ടത് ഫീല്‍ഡിങ്ങിലാണ്. കൈവിട്ട ക്യാച്ചുകളെക്കുറിച്ചാണ് ശ്രേയസ് അയ്യര്‍ മത്സര ശേഷം പറയുന്നത്. എട്ടാം ഓവറില്‍, വെറും ഒമ്പത് റണ്‍സ് മാത്രം നേടിയ ഇഷാന്‍ കിഷന്റെ ക്യാച്ച് കൈവിട്ടത് കൂപ്പര്‍ കോണൊലിയാണ്. തൊട്ടടുത്ത ഓവറില്‍ ഹെന്റിച്ച് ക്ലാസനെ പുറത്താക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയത് ശശാങ്ക് സിങ്ങും. രണ്ടിനും വലിയ വില കൊടുക്കേണ്ടി വന്നു എന്നതാണ് യാഥാര്‍ത്യം. ഇഷാന്‍ കിഷന്‍ 55 റണ്‍സെടുത്തു. ക്ലാസന്‍ 69 റണ്‍സും അടിച്ചെടുത്തു. ഒരുപക്ഷെ രണ്ടുപേരെയും നേരത്തെ പുറത്താക്കാനിയരുന്നെങ്കില്‍ ടീമിന് വിജയത്തിലെത്താന്‍ സാധിക്കുമായിരുന്നു എന്നാണ് ആരാധക പക്ഷം.

മോശം ഫീല്‍ഡിങ്ങും ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയതും തോല്‍ക്കാനിടയാക്കിയെന്ന് ശ്രേയസ് അയ്യര്‍ പറഞ്ഞു. കൂപ്പര്‍ കോണൊലിയും യൂസ് വേന്ദ്ര ചാഹലും മികച്ച കളിയാണ് പുറത്തെടുത്തതെന്നും അദ്ദേഹം പറഞ്ഞു. സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ കഴിയുന്ന താരമാണ് കോണൊലിയെന്നും ശ്രേയസ് പറയുന്നു. സീസണില്‍ നന്നായി തുടങ്ങിയ പഞ്ചാബ് സ്ഥിരത നിലനിര്‍ത്തണമെന്നും നിലവാരം മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ആദ്യം ബൗളെടിത്തത് പഞ്ചാബായിരുന്നു. ബാറ്റ് ചെയ്യാന്‍ കളത്തിലെത്തിയ ഹൈദരാബാദ് ബാറ്റര്‍മാര്‍ തുടക്കം മുതലേ ആക്രമിച്ചുകളിച്ചു. 43 പന്തില്‍ നിന്ന് 69 റണ്‍സ് നേടിയ ക്ലാസന്‍ ആയിരുന്നു ഹൈദരബാദ് നിരയിലെ ടോപ് സ്‌കോറര്‍. നാല് സിക്‌സറുകളും മൂന്ന് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ക്ലാസന് പുറമെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഇഷാന്‍ കിഷനും അര്‍ധസെഞ്ചുറിയോടെ തിളങ്ങി. നാല് സിക്‌സറുകളും രണ്ട് ബൗണ്ടറികളും 32 പന്തില്‍ നിന്ന് 55 റണ്‍സായിരുന്നു ഇഷാന്റെ സമ്പാദ്യം. ഓപ്പണര്‍മാരായ അഭിഷേക് ശര്‍മ 13 പന്തില്‍ നിന്ന് 35 റണ്‍സും, ട്രാവിസ് ഹെഡ് 19 പന്തില്‍ നിന്ന് 38 റണ്‍സും സ്വന്തമാക്കി. നിതീഷ് കുമാര്‍ റെഡ്ഡി 13 പന്തില്‍ നിന്ന് 29 റണ്‍സും നേടിയിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബിനാകട്ടെ തുടക്കം മുതലേ അടിപതറി. ഓപ്പണര്‍റായ പ്രിയന്‍ഷ് ആര്യ മൂന്ന് പന്തില്‍ നിന്ന് ഒരു റണ്‍ മാത്രം നേടി ഡഗൗട്ടിലേക്ക് മടങ്ങി. സഹഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങിന് നേടാനായത് നാല് പന്തില്‍ നിന്ന് മൂന്ന് റണ്‍സും.

തിരിച്ചടികള്‍ക്കിടയിലും കൂപ്പര്‍ കോണലി പഞ്ചാബിന് ആശ്വാസമായിരുന്നു. 59 പന്തില്‍നിന്നായി 107 റണ്‍സായിരുന്നു താരം മത്സരത്തില്‍ അടിച്ചുകൂട്ടിയത്. മറ്റ് ബാറ്റര്‍മാര്‍ക്ക് ആര്‍ക്കും തന്നെ ഹൈദരാബാദിനെതിരെ തിളങ്ങാനായില്ല.

content highlights: Dropped too many catches; Punjab captain identifies the reason for defeat

To advertise here,contact us