തോളിനേറ്റ പരിക്ക് ഗുരുതരം, വിശ്രമം വേണ്ടത് ഒരുമാസം;ടെസ്റ്റ് പരമ്പര അരികെ, ആശങ്ക കിവീസിന്

ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യന്‍സിനുവേണ്ടി ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് താരത്തിന്റെ ഇടതുതോളിന് ഗുരുതര പരിക്കേറ്റത്

അന്നാ വീഴ്ചയില്‍ വേദനിച്ചത് മിച്ചല്‍ സാന്റ്‌നര്‍ മാത്രമല്ല. മുംബൈ ഇന്ത്യന്‍സ് കൂടി ആ വേദനയനുഭവിച്ചു. ഇടത് തോളിനേറ്റ പരിക്കുകാരണം സാന്റ്‌നര്‍ക്ക് ഐപിഎലില്‍ ശേഷിക്കുന്ന മത്സരങ്ങളെല്ലാം നഷ്ടപ്പെടാനുമിടയാക്കി. മുംബൈ ഇന്ത്യന്‍സിനുവേണ്ടി നാലുമത്സരങ്ങളിലാണ് സാന്റ്‌നര്‍ പങ്കെടുത്തത്. ഇതില്‍ അഞ്ചുവിക്കറ്റും താരം നേടിയിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സ്, ആര്‍സിബി, ഗുജറാത്ത് ടൈറ്റന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നിവര്‍ക്കെതിരെയായിരുന്നു കളിച്ചത്. ചെന്നൈയ്‌ക്കെതിരായ മത്സരത്തിലാണ് സാന്റ്‌നര്‍ക്ക് പരിക്കേറ്റത്. ഫീല്‍ഡിങ്ങിനിടെ തോളിന് പരിക്കേല്‍ക്കുകയായിരുന്നു. പരിശോധനയില്‍ കാര്യമായ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ താരം ഒരുമാസത്തേക്ക് ക്രിക്കറ്റില്‍ ഉണ്ടാകില്ലെന്നാണ് ടീം വൃത്തങ്ങള്‍ അറിയിക്കുന്നത്. ന്യൂസീലന്‍ഡ് ടെസ്റ്റ് നിരയിലെ നിര്‍ണായക അംഗമായ 34-കാരന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ സാന്റ്‌നര്‍ക്ക് പകരം ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജിനെ മുംബൈ ടീമിലുള്‍പ്പെടുത്തിയിരുന്നു.

ഐപിഎലിന് ശേഷം, മെയ് 27ന് അയര്‍ലന്‍ഡിനെതിരായ ഏക ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിലും ജൂണ്‍ നാലുമുതല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലും സാന്റ്‌നര്‍ കളിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഇത് കിവീസിന് വലിയ പ്രതിസന്ധിയുണ്ടാക്കും. ഐസിസി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ മത്സരങ്ങളായതിനാല്‍ ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്‌സിലെ മത്സരമുള്‍പ്പടെ കിവീസിന് നിര്‍ണായകമാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും സാന്റ്‌നറുടെ മികവ് കിവീസിന് കരുത്താണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ താരത്തിന്റെ മികവ് ടീമിന് ഗുണംചെയ്യാറുണ്ട്. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരായ മത്സരത്തിന് വേണ്ടിയുള്ള ടീമിനെ ന്യൂസീലന്‍ഡ് ഉടന്‍ പ്രഖ്യാപിച്ചേക്കും. സാന്റ്‌നര്‍ക്ക് പകരം ആരെ ഉള്‍പ്പെടുത്തണമെന്നതും ടീമിന്റെ ഘടന എങ്ങനെ പൊളിച്ചെഴിതേണ്ടി വരുമെന്നതാണ് കിവീസിന്റെ ആശങ്ക.

ടെസ്റ്റ് ക്രിക്കറ്റില്‍ 54 ഇന്നിങ്‌സുകളിലായി 78 വിക്കറ്റുകള്‍ നേടിയ താരം രണ്ടുവട്ടം അഞ്ചുവിക്കറ്റ് നേട്ടവും പേരിലാക്കി. ഒരുതവണ പത്ത് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയ താരമാണ് സാന്റ്‌നര്‍. ബാറ്റിങ്ങില്‍ 44 ഇന്നിങ്‌സുകളിലായി 1085 റണ്‍സാണ് എടുത്തത്. ടെസ്റ്റില്‍ ഒരു സെഞ്ചുറിയും പേരിലുണ്ട്.

content highlights: Serious shoulder injury requires a month's rest; New Zealand concerned as the Test series approaches

To advertise here,contact us