പരിശീലനത്തിനിടെ ക്രിക്കറ്റ് പന്ത് മുഖത്തിടിച്ച് പരിക്കേറ്റ ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് തന്റെ ദുരനുഭവം പങ്കുവെച്ചു. താൻ ഇപ്പോഴും ജീവനോടെ ഇരിക്കുന്നത് വലിയ ഭാഗ്യം കൊണ്ടാണെന്നും അപകടം ഇതിലും ഭീകരമായിരുന്നുവെന്നും താരം വെളിപ്പെടുത്തി.
കഴിഞ്ഞ ഫെബ്രുവരിയിൽ തന്റെ കൗണ്ടി ടീമായ ഡർഹാമിൽ അക്കാദമി കളിക്കാരെ പരിശീലിപ്പിക്കുന്നതിനിടെയാണ് സ്റ്റോക്സിന് പരിക്കേറ്റത്. നെറ്റ് സെഷനിൽ പന്ത് നേരിട്ട് മുഖത്തടിക്കുകയായിരുന്നു. അപകടത്തിൽ താരത്തിന്റെ കവിൾത്തടത്തിലെ അസ്ഥിക്ക് ഒടിവ് സംഭവിച്ചു. തുടർന്ന് ശസ്ത്രക്രിയക്ക് അദ്ദേഹം വിധേയനായി.
'പന്ത് നേരെ മുഖത്താണ് വന്നടിച്ചത്. വളരെ മോശമായ അവസ്ഥയായിരുന്നു അത്. ഒരു മോശം സാഹചര്യത്തിലെ ഏറ്റവും നല്ല ഫലം എന്ന് ഇതിനെ പറയാം. തല അല്പം മാറ്റിയിരുന്നില്ലെങ്കിൽ ഒരുപക്ഷേ ഈ അഭിമുഖം നൽകാൻ ഞാൻ ഇന്ന് ഇവിടെ ഉണ്ടാകില്ലായിരുന്നു,' താരം ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡിനോട് പറഞ്ഞു.
ശസ്ത്രക്രിയയെത്തുടർന്ന് ഏകദേശം അഞ്ച് ആഴ്ചയോളം വിശ്രമം വേണ്ടിവന്നു. ഇതോടെ സീസണിന്റെ തുടക്കത്തിൽ ഡർഹാമിനായി കളിക്കാനിരുന്ന പദ്ധതികൾ തടസ്സപ്പെട്ടു. എങ്കിലും പരിക്കിൽ നിന്ന് മോചിതനായിക്കൊണ്ടിരിക്കുന്ന സ്റ്റോക്സ് അടുത്ത മാസം രണ്ട് ഫസ്റ്റ് ക്ലാസ് കൗണ്ടി മത്സരങ്ങളിൽ കളിക്കും.
Content Highlights: ben-stokes-shares-shocking-near-death-experience-choking-incident