'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; വിചിത്രവാദവുമായി പാകിസ്താൻ സെലക്ടർ

2026 ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ചരിത്രവിജയത്തില്‍ ബുംറ നിര്‍ണായക പങ്കുവഹിച്ചതിന് ശേഷമായിരുന്നു പ്രതികരണം

ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെയും പാകിസ്താന്‍ സ്പിന്നര്‍ ഉസ്മാന്‍ താരിഖിനെയും താരതമ്യം ചെയ്ത് പാക് സെലക്ടര്‍ ആഖിബ് ജാവേദ്. ഫാസ്റ്റ് ബോളർമാരിലെ ഉസ്മാന്‍ താരിഖാണ് ബുംറയെന്നാണ് ജാവേദിന്റെ പരാമര്‍ശം. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഐതിഹാസിക വിജയത്തിനുശേഷമാണ് ബുംറയുടെ ബോളിങ് ശൈലിയെ പാകിസ്താന്റെ വിവാദ സ്പിന്നര്‍ താരിഖിന്റെ വ്യത്യസ്തമായ ആക്ഷനുമായി ആഖിബ് ജാവേദ് താരതമ്യം ചെയ്തത്.

'ഈ ലോകകപ്പിലുടനീളം ബുംറയെപ്പോലൊരു മറ്റൊരു ബോളറും ഇല്ല. കാരണം അദ്ദേഹം വളരെ വ്യത്യസ്തനാണ്. ബുംറ ഒരു സാധാരണ ബൗളറല്ല, അദ്ദേഹത്തിന്റെ ആക്ഷന്‍ പോലും വ്യത്യസ്തമാണ്. ബാറ്റര്‍മാര്‍ക്ക് ഒരിക്കലും ബുംറയ്ക്കെതിരെ കൃത്യമായ താളം കണ്ടെത്താന്‍ കഴിയില്ല. ഫാസ്റ്റ് ബോളർമാരുടെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറയെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്', ആഖിബ് ജാവേദ് മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.

2026 ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ചരിത്രവിജയത്തില്‍ ബുംറ നിര്‍ണായകപങ്കുവഹിച്ചതിന് ശേഷമായിരുന്നു പാകിസ്താന്‍ സെലക്ടറുടെ പ്രതികരണം. ടൂര്‍ണമെന്റില്‍ വരുണ്‍ ചക്രവര്‍ത്തിക്കൊപ്പം 14 വിക്കറ്റുകള്‍ വീഴ്ത്തി ബുംറ തിളങ്ങിയിരുന്നു. ഇന്ത്യ- ന്യൂസിലാൻഡ് ഫൈനലിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും ബുംറയെയാണ്.

Content Highlights: Pakistan selector Aaqib Javed says Jasprit Bumrah is the Usman Tariq of fast bowlers

To advertise here,contact us