ടി 20 ലോകകപ്പിലെ താരമായതിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണിന് വരവേൽപ്പ് ഒരുക്കാൻ കേരള സർക്കാർ. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക സ്വീകരണം തിരുവനന്തപുരത്ത് നടത്തും. താരത്തിന്റെ കൂടി സൗകര്യം പരിഗണിച്ച ശേഷം സ്ഥലവും സമയവും തീരുമാനിക്കും. പരിപാടിയുടെ ഏകോപന ചുമതല മന്ത്രി വി ശിവൻകുട്ടിക്കായിരിക്കുമെന്നും സർക്കാർ അറിയിച്ചു.
ന്യൂസിലാൻഡിനെതിരെയുള്ള ഫൈനലിലും വെടിക്കെട്ട് പ്രകടനം നടത്തിയതോടെയാണ് സഞ്ജു ടൂർണമെന്റ് താരമാകുന്നത്. ടി20 ലോകകപ്പ് റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്താണ് സഞ്ജു. അഞ്ച് ഇന്നിംഗ്‌സുകള്‍ മാത്രം കളിച്ച സഞ്ജു 80.25 ശരാശരിയില്‍ 321 റണ്‍സാണ് നേടിയത്. 199.37 സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്.
മൂന്ന് അര്‍ധ സെഞ്ച്വറികൾ നേടിയ സഞ്ജു 24 സിക്‌സും നേടി. സൂപ്പര്‍ എട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ പുറത്താവാതെ 97 റണ്‍സ് നേടിയ സഞ്ജു സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ 42 പന്തില്‍ 89 റണ്‍സ് അടിച്ചെടുത്തു. ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ 46 പന്തില്‍ 89 റണ്‍സും സഞ്ജു അടിച്ചെടുത്തിരുന്നു.
ടൂര്‍ണമെന്‍റിന്‍റെ തുടക്കത്തില്‍ പ്ലേയിംഗ് ഇലവനില്‍ പോലും ഇടമില്ലാതിരുന്ന സഞ്ജുവിന് അഭിഷേക് ശര്‍മ അസുഖബാധിതനായപ്പോള്‍ നമീബിയക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ മാത്രമാണ് അവസരം ലഭിച്ചത്. പിന്നീട് സൂപ്പര്‍ 8ല്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് തോറ്റ് സെമിയിലെത്താതെ പുറത്താകുമെന്ന ഘട്ടത്തിലാണ് പ്ലേയിംഗ് ഇലവനിലെത്തിയത്. എന്നാൽ പിന്നീട് കത്തിക്കയറുകയായിരുന്നു. ഇന്നലെ ഫൈനലിൽ ന്യൂസിലാൻഡിനെ 96 റൺസിന് തോൽപ്പിച്ചാണ് തങ്ങളുടെ മൂന്നാം ടി 20 ലോക കിരീടം നേടുന്നത്.
Content Highlights: kerala-government-official-reception-sanju-samson-thiruvananthapuram-world-cup-winner