ഇറാൻ-ഇസ്രയേൽ യുദ്ധം ലോകകപ്പിന് ഭീഷണിയാകുമോ?, മൗനം വെടിഞ്ഞ് ഐസിസി

ടൂർണമെന്റിന്റെ നടത്തിപ്പിനെ സംഘർഷം ബാധിച്ചിട്ടില്ലെന്നും ഐസിസി വ്യക്തമാക്കി

ടി20 ലോകകപ്പ് സെമിയിലേക്ക് നീങ്ങുന്നതിനിടെ ഉണ്ടായ പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തിൽ പ്രതികരണവുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ലോകകപ്പിൽ പങ്കെടുക്കുന്ന താരങ്ങളുടെയും ഉദ്യോഗസ്ഥരുടെയും മടക്ക യാത്ര സുരക്ഷിതമാക്കാനായി പ്രത്യേക പദ്ധതി ആവിഷ്കരിച്ചതായി ഐ സി സി പറഞ്ഞു. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിന്റെ നടത്തിപ്പിനെ സംഘർഷം ബാധിച്ചിട്ടില്ലെന്നും ഐസിസി വ്യക്തമാക്കി.

യാത്ര, ലജിസ്റ്റിക്സ്, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് ടീമുകൾക്കായി പ്രത്യേക സംവിധാനം ഒരുക്കും. ഗൾഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങൾ വഴി മറ്റ് രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്നവർക്ക് ബദൽ ക്രമീകരണങ്ങൾ ഒരുക്കും. ഗൾഫ് രാജ്യങ്ങൾ വഴിയുള്ള യാത്ര ഒഴിവാക്കി യൂറോപ്പ്, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ വഴി താരങ്ങളെ നാട്ടിലെത്തിക്കാനാണ് ഐസിസിയുടെ നീക്കം.

താരങ്ങളുടെയും സ്റ്റാഫിന്റെയും സുരക്ഷയ്ക്കാണ് ഐസിസി മുൻഗണന. യാത്രകളുടെ ആവശ്യവുമായി ബന്ധപ്പെട്ട് പ്രത്യേക ട്രാവൽ സപ്പോർട്ട് ഡെസ്ക് ആരംഭിച്ചതായും ഐസിസി പ്രസ്താവനയിൽ അറിയിച്ചു.

ലോകകപ്പ് മത്സരങ്ങൾ നേരിട്ട് കാണാൻ ഇന്ത്യയിലേക്കും ശ്രീലങ്കയിലേക്കും എത്തിയ വിദേശികൾക്കും ഐസിസി നിർദ്ദേശം നൽകിയിട്ടുണ്ട്. അന്താരാഷ്ട്ര യാത്രാ നിർദേശങ്ങൾ കൃത്യമായി പരിശോധിച്ച് സുരക്ഷാ സാഹചര്യം വിലയിരുത്തണം. അതിന് ശേഷം മാത്രമേ മടക്കയാത്ര പ്ലാൻ ചെയ്യാൻ പാടുള്ളൂ എന്നും ഐസിസി ഓർമ്മിപ്പിച്ചു.

Content Highlights: T20 Worldcup; icc on iran-israel issue amid t20 worldcup

To advertise here,contact us