ടി20 ലോകകപ്പിലെ സെമി ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യ നാളെ വെസ്റ്റ് ഇൻഡീസിനെ നേരിടുകയാണ്. സെമി ഉറപ്പിക്കാൻ നാളെ നടക്കുന്ന മത്സരം വിജയിക്കൽ അനിവാര്യമാണ്.
അതേ സമയം സിംബാബ്‌വെയ്‌ക്കെതിരെ കളിച്ച ടീമില്‍ മാറ്റമുണ്ടാകുമോ എന്ന ആകാംക്ഷ ഉണ്ടെങ്കിലും മാറ്റങ്ങൾക്ക് സാധ്യത ഇല്ല. സിംബാബ്‌വെയ്ക്കെതിരെ ബാറ്റെടുത്തവരെല്ലാം ഉജ്വല ഫോമിലാണ് കളിച്ചിരുന്നത്. ബൗളിങ്ങിൽ റൺസ് അധികം വിട്ടുകൊടുക്കുന്നതാണ് ആകെയുള്ള ആശങ്ക.
ഫിനിഷർ റിങ്കു സിംഗിനെ പുറത്തിരുത്തി സഞ്ജു സാംസണെ ഓപ്പണറായി കൊണ്ടുവന്നത് ടോപ്പ് ഓർഡറിലെ ഇന്ത്യയുടെ പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വിന്‍ഡീസിനെതിരെയും സഞ്ജു തന്നെ ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. സഞ്ജു ഓപ്പണറായെത്തുന്നത് ഓഫ് സ്പിന്നർമാരെ ഉപയോഗിച്ച് ഇടംകൈയ്യൻ ബാറ്റർമാരെ പൂട്ടാനുള്ള എതിരാളികളുടെ തന്ത്രത്തിന് തിരിച്ചടിയാകും.
വാഷിങ്ടൺ സുന്ദറിന് പകരം അക്‌സർ പട്ടേലിനെ കൊണ്ടുവന്നതും ബൗളിങ്ങിൽ ഗുണം ചെയ്തിരുന്നു. അത് കൊണ്ട് തന്നെ അക്സറും ഇലവനിൽ തുടരും.
സിംബാബ്‌വെക്കെതിരെ ഫിനിഷറായി ഇറങ്ങിയ തിലക് വര്‍മ വിന്‍ഡീസിനെതിരെയും അതേ റോളില്‍ തുടരും. ഹാര്‍ദ്ദിക് പാണ്ഡ്യക്കും ശേഷമാണ് തിലക് സിംബാബ്‌വെക്കെതിരെ ബാറ്റിംഗിനിറങ്ങിയത്. പേസ് നിരയിലും സ്പിൻ നിരയിലും തത്കാലം മാറ്റങ്ങൾക്ക് സാധ്യതയില്ല.
വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ സാധ്യതാ ഇലവന്‍
സഞ്ജു സാംസൺ,ഇഷാൻ കിഷൻ,തിലക് വർമ്മ,സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അക്‌സർ പട്ടേൽ, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ അർഷ്ദീപ് സിംഗ്,വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ.
Content Highlights: Sanju will continue; Winning combination will not be broken; India's probable XI against West Indies