ടി 20 ലോകകപ്പ് സൂപ്പർ എട്ട് പോരാട്ടത്തിൽ ശ്രീലങ്കയ്ക്ക് എതിരെ നിർണായക ജയവുമായി ന്യൂസിലാൻഡ്. 61 റൺസിന്റെ മിന്നും ജയമാണ് കിവികൾ നേടിയത്. ജയത്തോടെ കിവികൾ സെമി സാധ്യത സജീവമാക്കിയപ്പോൾ ആതിഥേയരായ ശ്രീലങ്ക ലോകകപ്പിൽ നിന്നും പുറത്തായി.
ടോസ് നഷ്ടമായി ബാറ്റിങ്ങിറങ്ങിയ കിവികൾ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് നേടി. ശ്രീലങ്കയുടെ മറുപടി എട്ട് വിക്കറ്റ് 107 റൺസ് എന്നതിൽ അവസാനിച്ചു.
തുടക്കത്തിലെ വിക്കറ്റുകൾ കൊയ്ത പേസർ മാറ്റ് ഹെൻറി, സ്പിന്നർ രചിൻ രവീന്ദ്ര എന്നിവരുടെ മികവാണ് ലങ്കയെ തകർത്തത്. മാറ്റ് ഹെൻറി രണ്ട് വിക്കറ്റും രചിൻ രവീന്ദ്ര നാല് വിക്കറ്റും നേടി. ആതിഥേയരുടെ നിരയിൽ കാമിന്ദു മെൻഡിസ്(31 ), ധുനീത് വെല്ലാലകെ (29) എന്നിവർ മാത്രമാണ് പിടിച്ചുനിന്നത്.
നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയതായിരുന്നു കിവികൾ. മിച്ചൽ സാന്റ്നർ 26 പന്തിൽ നാല് സിക്‌സറും രണ്ട് ഫോറുകളും അടക്കം 47 റൺസ് നേടി. ഫിൻ അലൻ 23 റൺസും രചിൻ രവീന്ദ്ര 32 റൺസും കോൾ മക്കോഞ്ചി 31 റൺസും നേടി. ശ്രീലങ്കയ്ക്ക് വേണ്ടി മഹീഷ് തീക്ഷ്ണ , ദുഷ്മന്ത ചമീര എന്നിവർ മൂന്ന് വിക്കറ്റ് വീതവും നേടി.
ഗ്രൂപ്പ് രണ്ടിൽ രണ്ട് മത്സരങ്ങളും ജയിച്ച ഇംഗ്ലണ്ട് മാത്രമാണ് സെമി യോഗ്യത നേടിയിട്ടുള്ളത്. രണ്ട് മത്സരങ്ങളിൽ മൂന്ന് പോയിന്റുള്ള ന്യൂസിലാൻഡ് ആണ് രണ്ടാമത്. പാകിസ്താൻ ഒരു പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. രണ്ട് മത്സരങ്ങളിൽ ഒരു പോയിന്റുമില്ലാത്ത ശ്രീലങ്ക നാലാം സ്ഥാനത്താണ്.
Content Highlights:T20 Worldcup; New zealnd beat Srilanka in super 8