ടി 20 ലോകകപ്പിലെ നിർണ്ണായക സൂപ്പര്‍ 8 മത്സരത്തില്‍ നാളെ സിംബാബ്‌വെയെ നേരിടാനിറങ്ങുന്ന ഇന്ത്യൻ ടീമിന്‍റെ ടോപ് ഓര്‍ഡറില്‍ മാറ്റം നിര്‍ദേശിച്ച് മുന്‍ ഇന്ത്യൻ താരം ലക്ഷ്മിപതി ബാലാജിയും. മറ്റൊരു മുൻ ഇന്ത്യൻ താരമായ് ബദരീനാഥിന്‍റെ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബാലാജി തന്റെ അഭിപ്രായം ചൂണ്ടിക്കാട്ടിയത്.
ഇന്ത്യയുടെ ടോപ്പ് ഓർഡറിൽ ഇഷാൻ കിഷൻ, അഭിഷേക് ശർമ്മ, തിലക് വർമ്മ എന്നീ മൂന്ന് ഇടംകൈയ്യൻമാർ ഒരുമിച്ച് കളിക്കുന്നത് ടീമിന് ഗുണകരമല്ലെന്നും ഏതെങ്കിലും പൊസിഷനിൽ സഞ്ജു സാംസണെ ഇറക്കണമെന്നും ബാലാജി പറഞ്ഞു. ടോപ്പ് ത്രീയിൽ ഒരു വലംകൈയ്യൻ ബാറ്റർ അനിവാര്യമാണ്. ഇഷാൻ കിഷൻ ഫോമിലാണെങ്കിലും മറ്റുള്ളവരുടെ പ്രകടനം മോശമാണ്. ഇഷാൻ പരാജയപ്പെട്ടാൽ പവര്‍ പ്ലേയില്‍ ഇന്ത്യ 20/3 എന്ന നിലയിലേക്ക് തകരാൻ സാധ്യതയുണ്ടെന്നും ബാലാജി പറഞ്ഞു. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ അക്സർ പട്ടേലിനെ ഒഴിവാക്കി വാഷിംഗ്ടൺ സുന്ദറിനെ ഉൾപ്പെടുത്തിയ തീരുമാനത്തെ ബാലാജി ശക്തമായി വിമർശിച്ചു.
ഒരു ലോകകപ്പ് ജേതാവായ താരത്തെ ഇത്തരത്തില്‍ ഒഴിവാക്കുന്നത് ശരിയല്ല. അക്സർ പട്ടേൽ ഒരു വലിയ താരമാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിച്ച ഇലവൻ വെച്ച് നിങ്ങൾക്ക് ലോകകപ്പ് ജയിക്കാനാവില്ല. അക്സറിനെയും ടോപ്പ് ഓർഡറിൽ ഒരു വലംകൈയ്യൻ ബാറ്ററെയും ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും ബാലാജി വ്യക്തമാക്കി.
മുൻ ഇന്ത്യൻ താരം എസ്. ബദരീനാഥും അക്സറിനും സഞ്ജു സാംസണിനും വേണ്ടി വാദിച്ചു. ഇന്ത്യയിൽ ആറ് ഇടംകൈയ്യൻ ബാറ്റർമാരുണ്ടായിട്ടും ദക്ഷിണാഫ്രിക്ക കേശവ് മഹാരാജിനെ കളിപ്പിച്ചു. എന്നാൽ മൂന്ന് ഇടംകൈയ്യൻമാരുള്ള എതിർടീമിനെ നേരിടാൻ ഇന്ത്യ അക്സറിനെ ഒഴിവാക്കി. അദ്ദേഹത്തെ ടീം മിസ്സ് ചെയ്തുവെന്ന് ബദരീനാഥ് പറഞ്ഞു.
മോശം ഫോമിലുള്ള തിലക് വർമ്മയ്ക്ക് പകരം സഞ്ജു സാംസൺ ടീമിലെത്തണമെന്നും ബദരീനാഥ് നിർദ്ദേശിച്ചു. ചെന്നൈയിലെ സാഹചര്യങ്ങൾ സഞ്ജുവിന് ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൂര്യകുമാർ യാദവിന് തിലക് വർമ്മയിലുള്ള വിശ്വാസമാണ് താരത്തിന് കൂടുതൽ അവസരങ്ങൾ നൽകുന്നതെന്ന് ബദരീനാഥ് നിരീക്ഷിച്ചു.
Content Highlights: lakshmipathy balaji sanju samson top order promotion india vs zimbabwe