എസിസി വനിതാ റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പിൽ ഇന്ത്യ ചാമ്പ്യന്മാർ. ഫൈനലിൽ ബംഗ്ലാദേശ് എ ടീമിനെ 46 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ എ ടീം കിരീടമുയർത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 135 റൺസ് ലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 19.1 ഓവറിൽ 88 റൺസിന് പുറത്താവുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി പ്രേമ റാവത് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ വനിതകള്‍ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്തു. തേജല്‍ ഹസാബ്നിസും ക്യാപ്റ്റന്‍ രാധ യാദവും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. തേജല്‍ അര്‍ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്നതാണ് ഇന്ത്യയ്ക്ക് തുണയായത്. തേജല്‍ 34 പന്തില്‍ 2 സിക്‌സും 3 ഫോറും സഹിതം 51 റണ്‍സെടുത്തു. രാധ യാദവ് 30 പന്തില്‍ ഒരു സിക്‌സും 3 ഫോറും സഹിതം 36 റണ്‍സും അടിച്ചു. 19 റണ്‍സെടുത്ത ദിനേഷ് വൃന്ദയാണ് പിന്നീട് രണ്ടക്കം കടന്നത്.
വിജയം തേടിയിറങ്ങിയ ബംഗ്ലാദേശ് വനിതകളില്‍ ആരും അധികം നേരം ക്രീസില്‍ നിൽക്കാൻ സാധിച്ചില്ല. 20 റണ്‍സെടുത്ത ഷമിമ സുല്‍ത്താനയാണ് ടോപ് സ്‌കോറര്‍. 19 റണ്‍സെടുത്ത സര്‍മിന്‍ സുല്‍ത്താന, 14 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഫഹിമ ഖാത്തൂന്‍, 10 റണ്‍സെടുത്ത സാദിയ അക്തര്‍ എന്നിവര്‍ മാത്രമാണ് അൽപ്പമെങ്കിലും പൊരുതിയത്.
Content Highlights: India A beats Bangladesh A by 46 runs in final to clinch Women’s Asia Cup Rising Stars 2026 title