ടി20 ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനല്‍ കാണില്ലെന്ന് പ്രവചിച്ച് മുൻ പാകിസ്താൻ താരം മുഹമ്മദ് ആമിര്‍. ആമിറിന്റെ പ്രതികരണം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കാണു വഴി തുറന്നത്.
ടി20 ലോകകപ്പിലെ സൂപ്പര്‍ 8 ഗ്രൂപ്പുകള്‍ തീരുമാനിക്കപ്പെട്ടതോടെ, ഓരോ ഗ്രൂപ്പില്‍ നിന്നും സെമി ഫൈനലില്‍ എത്താന്‍ സാധ്യതയുള്ള രണ്ട് ടീമുകളെ തെരഞ്ഞെടുക്കാന്‍ ആമിറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് ക്രിക്കറ്റ് ലോകത്തെയും ഷോയുടെ അവതാരകനെയും ഒരുപോലെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഇന്ത്യ സെമി ഫൈനലില്‍ എത്തില്ലെന്ന് ആമിര്‍ പ്രവചിച്ചത്.
ഇന്ത്യ ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ നിന്ന് ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇന്‍ഡീസും സെമിയിലേക്ക് മുന്നേറുമെന്നാണ് ആമിറിന്റെ അഭിപ്രായം. ഇന്ത്യ സെമി കടക്കില്ല എന്ന് പറയാനുള്ള കാരണവും ആമിര്‍ വിശദീകരിക്കുന്നുണ്ട്. 'പാകിസ്താനെതിരെയുള്ള മത്സരം മാറ്റിനിര്‍ത്തിയാല്‍, എല്ലാ മത്സരത്തിലും ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പ് തകര്‍ന്നിട്ടുണ്ട്. കളിക്കുന്ന രീതി നോക്കിയാല്‍ ദക്ഷിണാഫ്രിക്കയ്ക്കും വെസ്റ്റിന്‍ഡീസിനും ഏതു ടീമിനെ വേണമെങ്കിലും തോല്‍പിക്കാന്‍ സാധിക്കും.' ആമിര്‍ പറഞ്ഞു. സൂപ്പര്‍ എട്ട് ഗ്രൂപ്പില്‍നിന്ന് രണ്ട് ടീമുകളാണ് സെമി ഫൈനലില്‍ കടക്കുക.
നേരത്തേ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക്ശര്‍മയ്‌ക്കെതിരെ ആമിര്‍ നടത്തിയ പ്രതികരണവും വിവാദമായിരുന്നു. എല്ലാ പന്തുകളും അടിക്കാന്‍ ശ്രമിക്കുന്ന ബാറ്ററെന്നതില്‍ കവിഞ്ഞ് അഭിഷേക് ശര്‍മ ഒന്നുമല്ലെന്നായിരുന്നു ആമിറിന്റെ പ്രതികരണം.
'എല്ലാ പന്തുകളിലും വലിയ ഷോട്ടുകള്‍ക്കാണ് അഭിഷേകിന്റെ ശ്രമത്തെ അതു നന്നായി നടന്നാല്‍ കുഴപ്പമില്ല. അല്ലെങ്കില്‍ പരാജയപ്പെട്ടുപോകാനുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്. എട്ട് ഇന്നിങ്‌സ് കളിച്ചാല്‍ ഒരു തവണയാകും അഭിഷേക് മികച്ച സ്‌കോറിലെത്തുന്നത്.'' അഭിഷേകിന്റെ സാങ്കേതിക മികവില്‍ സംശയമുണ്ടെന്നും ആമിര്‍ പ്രതികരിച്ചു. നിലവിൽ ആമിറിന്റെ പ്രവചനം പോലെ അഭിഷേക് ശർമയ്ക്ക് ആദ്യ മൂന്ന് മത്സരണങ്ങളിലും തിളങ്ങാനായിട്ടില്ല.
Content highlights:Mohammad Amir Says India Won't Qualify For T20 World Cup Semifinals