ഏറെ അനിശ്ചിതത്വങ്ങള്‍ക്കും ബഹിഷ്‌കരണ ഭീഷണിക്കും പിന്നാലെ അരങ്ങേറിയ ടി20 ലോകകപ്പിലെ ഇന്ത്യ- പാകിസ്ഥാന്‍ ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടം കാഴ്ചക്കാരുടെ എണ്ണത്തിൽ സര്‍വകാല റെക്കോര്‍ഡില്‍. ഏറ്റവും കൂടുതല്‍ ആളുകള്‍ ലൈവായി കണ്ട ടി20 ലോകകപ്പ് പോരാട്ടമെന്ന റെക്കോര്‍ഡ് കൊളംബോയില്‍ അരങ്ങേറിയ മത്സരം സ്വന്തമാക്കി.
ഏതാണ്ട് 16.30 കോടി (163 മില്ല്യണ്‍) ആരാധകരാണ് മത്സരം തത്സമയം കണ്ടത്. 2024ലെ ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 ഫൈനല്‍ പോരാട്ടമായിരുന്നു ഇതുവരെ റെക്കോര്‍ഡ് വ്യൂവര്‍ഷിപ്പില്‍ മുന്നില്‍. ആ റെക്കോര്‍ഡാണ് ഇത്തവണത്തെ ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍ മറികടന്നത്. ലോകകപ്പിന്റെ ഔദ്യോഗിക മീഡിയ അവകാശം സ്വന്തമാക്കിയ ജിയോസ്റ്റാറാണ് കണക്കുകള്‍ പുറത്തുവിട്ടത്.
2024ല്‍ അരങ്ങേറിയ ഇന്ത്യ- പാക് പോരാട്ടത്തേക്കാള്‍ കാഴ്ച്ചക്കാര്‍ ഇത്തവണത്തെ പോരാട്ടത്തിനുണ്ട്. 56 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഇക്കാര്യത്തില്‍ വന്നത്. മത്സരത്തില്‍ ഇന്ത്യ ആവേശകരമായ വിജയമാണ് സ്വന്തമാക്കിയത്. 61 റണ്‍സിന്റെ മിന്നും ജയമാണ് ഇന്ത്യ പിടിച്ചെടുത്തത്.
ബംഗ്ലാദേശിനെ ലോകകപ്പില്‍ നിന്നു പുറത്താക്കിയതില്‍ പ്രതിഷേധിച്ച് ഇന്ത്യക്കെതിരായ മത്സരം കളിക്കില്ലെന്ന നിലപാടിലായിരുന്നു അവസാനം വരെ പാകിസ്ഥാന്‍. എന്നാല്‍ ശ്രീലങ്ക, എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡുകളുടേയും ഐസിസിയുടേയും സമ്മര്‍ദ്ദത്തിനു വഴങ്ങി അവര്‍ മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
അതേ സമയം സൂപ്പർ എട്ടിൽ ഇരു ടീമുകളും വ്യത്യസ്ത ഗ്രൂപ്പുകളിലാണ്. ഇരു ടീമുകളും സൂപ്പർ എട്ടിൽ നിന്ന് മുന്നേറിയാൽ ഇനിയും സെമി ഫൈനലിലോ ഫൈനലിലോ ഇന്ത്യ-പാകിസ്താൻ പോരാട്ടം കാണാം.
Content highlights: india vs pak t20 world cup 2026 match viwers