ഇന്ത്യയുമായി പിണക്കത്തിനില്ല; ക്രിക്കറ്റ് ബന്ധങ്ങൾ പുനഃസ്ഥാപിക്കാൻ ബംഗ്ലാദേശ്; ചർച്ചകൾക്ക് തുടക്കം

ബംഗ്ലാദേശിലെ അധികാരമാറ്റത്തിന് പിന്നാലെ ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് തർക്കങ്ങളും നീങ്ങുന്നു

ബംഗ്ലാദേശിലെ അധികാരമാറ്റത്തിന് പിന്നാലെ ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് തർക്കങ്ങളും നീങ്ങുന്നു.താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) സര്‍ക്കാര്‍ അധികാരമേറ്റതിന് തൊട്ടുപിന്നാലെ, ഇന്ത്യയുമായുള്ള ക്രിക്കറ്റ് ബന്ധം മെച്ചപ്പെടുത്താന്‍ നീക്കം തുടങ്ങി.

2026 ടി20 ലോകകപ്പിനെച്ചൊല്ലിയുണ്ടായ തര്‍ക്കങ്ങളെത്തുടര്‍ന്ന് വഷളായ ബന്ധം സമാധാനപരമായ ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്ന് പുതിയ കായിക മന്ത്രി അമിനുല്‍ ഹഖ് വ്യക്തമാക്കി. ചുമതലയേറ്റ ഉടന്‍ തന്നെ അമിനുല്‍ ഹഖ് ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തി.

അയല്‍രാജ്യങ്ങളുമായി നല്ല ബന്ധം പുലര്‍ത്താനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും നയതന്ത്ര ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദ് യൂനസിന്റെ ഇടക്കാല ഭരണകാലത്ത് ബിസിബി ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്ത രീതിയെ മന്ത്രി വിമര്‍ശിച്ചു. മുന്‍ ഭരണകൂടത്തിന്റെ പിടിപ്പുകേടാണ് ലോകകപ്പില്‍ നിന്ന് ബംഗ്ലാദേശ് പുറത്താകാന്‍ കാരണമെന്നും അദ്ദേഹം ആരോപിച്ചു.

2024 ഡിസംബറില്‍ ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ നിന്ന് മുസ്തഫിസുര്‍ റഹ്മാനെ പുറത്താക്കിയതാണ് വിവാദ തുടക്കം. ഇതിന് പ്രതികാരമായി ബംഗ്ലാദേശ് തങ്ങളുടെ രാജ്യത്ത് നിന്നും ഐ പി എൽ സംപ്രേക്ഷണം നിരോധിച്ചു. ഇന്ത്യയിലേക്ക് ടി 20 ലോകകപ്പിന് വരില്ലെന്നും അറിയിച്ചു. പകരം ശ്രീലങ്കയിലേക്ക് വേദി മാറ്റണമെന്ന് ഐ സി സിയോട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടെങ്കിലും അത് നിരസിക്കപ്പെട്ടു. ഇതോടെ ലോകകപ്പിൽ നിന്ന് പിന്മാറുകയാണെന്ന് ബംഗ്ലാദേശ് അറിയിക്കുകയായിരുന്നു.

Content Highlights: Bangladesh signals reset in India cricket ties after World Cup boycott

To advertise here,contact us