ഏറെ കാത്തിരിപ്പിനും അനിശ്ചിതത്വങ്ങൾക്കും ഒടുവിലാണ് ഇന്ത്യ-പാകിസ്താൻ പോരാട്ടത്തിന് നാളെ അരങ്ങുണരാൻ പോകുന്നത്. നേരത്തെ ബംഗ്ലാദേശിന് പിന്തുണ അർപ്പിച്ച് പാകിസ്താൻ ഇന്ത്യയുമായി കളിക്കില്ല എന്ന് അറിയിച്ചിരുന്നുവെങ്കിലും അവസാനം ഐ സി സി നിലപാട് കടുപ്പിച്ചതോടെയാണ് കളിക്കാൻ തയ്യാറായത്.
നാളെ പാകിസ്‌താനെ നേരിടുമ്പോൾ ഇന്ത്യയ്ക്ക് വെല്ലുവിളിയാകുക ഓഫ് സ്പിന്നർ ഉസ്മാൻ താരിഖിന്റെ ഓവറുകളായിരിക്കും. വിചിത്രമായ രീതിയിൽ പന്തെറിഞ്ഞ് ക്രിക്കറ്റ് ലോകത്ത് ചർച്ചയായ താരമാണ് താരിഖ്. പന്തെറിയുന്നതിന് തൊട്ടുമുമ്പ് ബൗളിംഗ് ക്രീസിലെത്തി ആക്ഷന്‍ പോസ് ചെയ്ത് നിശ്ചലനായി നിൽക്കുകയും പിന്നീട് റൗണ്ട് ആം ആക്ഷനിലൂടെ പന്തെറിയുകയും ചെയ്യുന്ന രീതിയാണ് അദ്ദേഹത്തിന്റേത്.
പാക് താരത്തെ നേരിടാൻ നെറ്റ്സിൽ സൂര്യകുമാർ യാദവ് ആക്ഷൻ റീ ക്രിയേറ്റ് ചെയ്ത് പന്തെറിയുന്ന വീഡിയോ ഐ സി സി പുറത്തുവിട്ടിരുന്നു. താരത്തെ നേരിടാൻ വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്തിയതായി സൂര്യ വാർത്ത സമ്മേളനത്തിൽ പറയുകയും ചെയ്തു.
അതേ സമയം 30-വയസ്സുകാരനായ താരിഖ് ഇതുവരെ കളിച്ച നാല് ടി20 മത്സരങ്ങളിൽ നിന്ന് 11 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ആറിൽ താഴെ മാത്രമാണ് താരത്തിന്‍റെ ഇക്കോണമി റേറ്റ്. കഴിഞ്ഞ മത്സരത്തിൽ ലോകകപ്പ് അരങ്ങേറ്റം നടത്തിയ താരം മൂന്ന് വിക്കറ്റുകളും നേടി. കൊളംബോയിലെ വേഗത കുറഞ്ഞ പിച്ചിൽ താരിഖിന്‍റെ സ്പിൻ ഇന്ത്യയ്ക്ക് വെല്ലുവിളിയാകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.
Content Highlights: Suryakumar imitates Usman Tariq's bowling action at nets