ചരിത്രത്തിലാദ്യമായി ടി20 ലോകകപ്പ് കളിക്കാനെത്തിയ ഇറ്റലിക്ക് രണ്ടാം മത്സരത്തിൽ തന്നെ ചരിത്ര വിജയം. നേപ്പാളിനെ പത്ത് വിക്കറ്റിനാണ് ഇറ്റലി തകർത്തത്. നേപ്പാൾ മുന്നോട്ട് വെച്ച 124 റൺസ് വിജയലക്ഷ്യം 12 . 4 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഇറ്റലി മറികടന്നു.
ഓപ്പണർമാരായ ജസ്റ്റിൻ മോസ്കയും ആന്റണി മോസ്കയും അർധ സെഞ്ച്വറികളുമായി തിളങ്ങി. 44 പന്തിൽ 60 റൺസാണ് ജസ്റ്റിൻ നേടിയത്. ആന്റണി 32 പന്തിൽ 62 റൺസ് നേടി.
നേരത്തെ ടോസ് നേടി വാംഖഡെ പിച്ചില്‍ ഇറ്റലി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നേപ്പാളിനെ റണ്‍സെടുക്കാന്‍ അനുവദിക്കാതെ ഇറ്റാലിയന്‍ ബൗളിങ് നിര വരിഞ്ഞു മുറുക്കുന്ന കാഴ്ചയായിരുന്നു.
27 റണ്‍സെടുത്ത ആരിഫ് ഷെയ്ഖാണ് അവരുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ രോഹിത് പൗഡല്‍ (23), ആസിഫ് ഷെയ്ഖ് (20) എന്നിവരും പിടിച്ചു നിന്നു. എട്ടാമനായി എത്തിയ കരണ്‍ കെസി 11 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 18 റണ്‍സെടുത്തു പുറത്താകാതെ നിന്നു ടീം സ്‌കോര്‍ 123ല്‍ എത്തിക്കുകയായിരുന്നു.
ഇറ്റലിക്കായി ക്രിഷാന്‍ കലുഗമാഗെ 4 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്തു. ബെന്‍ മനെന്റി രണ്ട് വിക്കറ്റെടുത്തു. താരം 4 ഓവറില്‍ 9 റണ്‍സ് മാത്രമാണ് വഴങ്ങിയത്. അലി ഹസന്‍, ജെജെ സ്മറ്റ്‌സ്, ജസ്പ്രീത് സിങ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
കഴിഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ടിന്റെ 184 റൺസ് ടോട്ടൽ പിന്തുടർന്ന് 180 വരെ നേടിയ ടീമായിരുന്നു നേപ്പാൾ. ഇറ്റലിയാകട്ടെ കുഞ്ഞൻ ടീമായ സ്കോട്ലൻഡിനോട് 73 റൺസിന് തോറ്റാണ് വരുന്നത്.
Content Highlights: Content Highlights: T20 World Cup 2026:Italy first Worldcup win over nepal