ടി20 ലോകകപ്പില്‍ കാനഡയ്ക്ക് മുന്നില്‍ 214 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി ദക്ഷിണാഫ്രിക്ക. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സാണ് ദക്ഷിണാഫ്രിക്ക അടിച്ചെടുത്തത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ ഐഡന്‍ മാര്‍ക്രം ഫിഫ്റ്റി നേടിത്തിളങ്ങി. ഡേവിഡ് മില്ലറുടെയും ട്രിസ്റ്റണ്‍ സ്റ്റബ്‌സിന്റെയും തകര്‍പ്പനടികളാണ് ദക്ഷിണാഫ്രിക്കയെ 200 കടത്തിയത്.
മാര്‍ക്രം 32 പന്തില്‍ 10 ഫോറും ഒരു സിക്‌സും സഹിതം 59 റണ്‍സെടുത്തു. ക്വിന്റൺ ഡി കോക്ക് 22 പന്തില്‍ 25 റണ്‍സെടുത്ത് മടങ്ങി. റിയാന്‍ റിക്കിൾട്ടന്‍ 21 പന്തില്‍ 3 ഫോറും ഒരു സിക്‌സും സഹിതം 33 റണ്‍സെടുത്തു പുറത്തായി. 6 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രെവിസ് നിരാശപ്പെടുത്തി.
പിന്നീട് അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച മില്ലര്‍- സ്റ്റബ്‌സ് സഖ്യം ദക്ഷിണാഫ്രിക്കയുടെ സ്‌കോര്‍ 200 കടത്തി. അവസാന ഓവറില്‍ മൂന്ന് സിക്‌സടക്കം 21 റണ്‍സ് സഖ്യം വാരിയെടുത്താണ് ടീം സ്‌കോര്‍ 213ല്‍ എത്തിച്ചത്. മില്ലര്‍ 23 പന്തില്‍ 3 സിക്‌സും ഒരു ഫോറും സഹിതം 39 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു. സ്റ്റബ്‌സ് 19 പന്തില്‍ 2 സിക്‌സും ഫോറും തൂക്കി 34 റണ്‍സും കണ്ടെത്തി. താരവും വിക്കറ്റ് നഷ്ടപ്പെടുത്താതെ ക്രീസില്‍ നിന്നു.
കാനഡയ്ക്ക് വേണ്ടി ആന്‍ഷ് പട്ടേല്‍ 4 ഓവറില്‍ 31 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്തു. ദില്‍പ്രീത് ബജ്‌വ ഒരു വിക്കറ്റ് സ്വന്തമാക്കി.
Content Highlights: T20 World Cup 2026, SA vs CAN: Markram's fifty, Miller and Stubbs late fireworks power South Africa to 213/4