വന്‍ ട്വിസ്റ്റ്! ഇന്ത്യ-പാക് പോരാട്ടം നടന്നേക്കും? ഐസിസി പ്രതിനിധികള്‍ പാകിസ്താനില്‍

ചര്‍ച്ചയില്‍ പിസിബിയെ അനുനയിപ്പിക്കാമെന്ന് ഐസിസിയുടെ പ്രതീക്ഷ.

ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താൻ മത്സരത്തിലുള്ള അനിശ്ചിതത്വം പരിഹരിക്കാൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഇന്ന് അടിയന്തര യോഗം ചേരും. വിഷയത്തില്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡുമായി സംസാരിക്കാന്‍ ഐസിസി തീരുമാനിച്ചതായാണ് വിവരം. ഈ മാസം 15നാണ് ലോകകപ്പിലെ ഇന്ത്യ- പാക് പോരാട്ടം തീരുമാനിച്ചിരിക്കുന്നത്.

പിസിബിയുമായുള്ള ചർച്ചയ്ക്ക് വേണ്ടി ഐസിസി പ്രതിനിധികളായി ഇമ്രാന്‍ ഖവാജ, മുബഷിര്‍ ഉസ്മാനി എന്നിവര്‍ ചര്‍ച്ചകള്‍ക്കായി ലാഹോറിലെത്തിയെന്നാണ് വിവരം. ബംഗ്ലാദേശ് ക്രിക്കറ്റ്‌ ബോർഡ് പ്രസിഡന്‍റ് അമീനുള്‍ ഇസ്ലാം ബുള്‍ബുള്ളും ലാഹോറിലുണ്ട്. ചര്‍ച്ചയില്‍ പിസിബിയെ അനുനയിപ്പിക്കാമെന്ന് ഐസിസിയുടെ പ്രതീക്ഷ. ലോകകപ്പില്‍ ഇന്ത്യക്കെതിരെ പാകിസ്താന്‍ ടീം കളിക്കില്ലെന്ന് പ്രഖ്യാപിച്ചത് പാക് പ്രധാനമന്ത്രിയായ ഷഹബാസ് ഷരീഫാണ്.

സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് ഇന്ത്യയില്‍ കളിക്കില്ലെന്നു വ്യക്തമാക്കിയിരുന്നു. നിലപാട് മാറാത്തതിനെ തുടര്‍ന്നു ഐസിസി ബംഗ്ലദേശിനെ ടൂര്‍ണമെന്റില്‍ നിന്നു പുറത്താക്കി. പകരം സ്‌കോട്‌ലന്‍ഡിന് അവസരം കൊടുക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പാകിസ്ഥാന്‍ സര്‍ക്കാര്‍ ടൂര്‍ണമെന്റില്‍ കളിക്കാനും എന്നാല്‍ ഇന്ത്യക്കെതിരെ മത്സരിക്കില്ലെന്നും നിലപാടെടുത്തത്.

Content Highlights: Pakistan decision on India T20 World Cup match: ICC delegation reaches Lahore on invitation from PCB

To advertise here,contact us