ടി20 ലോകകപ്പിൽ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിക്കാനുള്ള പാകിസ്താന്റെ നീക്കം പാളിയതായി റിപ്പോർട്ട്. തീരുമാനത്തിന് പിന്തുണ തേടി ഐസിസിയുടെ ബോർഡ് അംഗങ്ങളായ രാജ്യങ്ങളുടെ പ്രതിനിധികളെ പാകിസ്താൻ സമീപിച്ചെങ്കിലും പിന്തുണ കിട്ടിയില്ല.
പാകിസ്താൻ സർക്കാർ സോഷ്യൽ മീഡിയയിലൂടെ ബഹിഷ്കരണ പ്രഖ്യാപനം നടത്തിയിട്ടും വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ പിസിബി തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
അടുത്തിടെ നടന്ന അണ്ടർ-19 ലോകകപ്പിൽ പാകിസ്താനും ഇന്ത്യയും തമ്മിൽ ഏറ്റുമുട്ടിയിരുന്നു.
പിസിബിയിൽ നിന്ന് ആ സമയത്ത് യാതൊരുവിധ പ്രതിഷേധമോ ബഹിഷ്കരണമോ ഉണ്ടായിരുന്നില്ല. ഫെബ്രുവരി 15ന് തന്നെ ബാങ്കോക്കിൽ നടക്കുന്ന റൈസിംഗ് സ്റ്റാർസ് ഏഷ്യ കപ്പ് മത്സരത്തിൽ പാകിസ്താൻ വനിതാ ‘എ ’ ടീം ഇന്ത്യ ‘എ ’ ടീമിനെതിരെ കളിക്കാൻ നിശ്ചയിച്ചിട്ടുണ്ട്. ആ മത്സരത്തിൽ നിന്ന് പിന്മാറാനുള്ള യാതൊരു തീരുമാനവും പിസിബി സ്വീകരിച്ചിട്ടില്ല.
ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് നീക്കം ചെയ്തതിൽ പ്രതിഷേധിച്ചാണ് ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കാൻ തീരുമാനിച്ചത് എന്നാണ് പാകിസ്താൻ അവകാശപ്പെട്ടത്. എന്നാൽ ഈ വാദത്തിൽ യാതൊരു കഴമ്പുമില്ലെന്ന് മറ്റ് ക്രിക്കറ്റ് ബോർഡുകൾ തുറന്നടിച്ചു. ബംഗ്ലാദേശിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു എന്ന പാകിസ്താന്‍റെ വാദം, ബോധപൂർവ്വം സൃഷ്ടിച്ചെടുത്ത ഒരു പ്രതിസന്ധി മറ്റ് ക്രിക്കറ്റ് ബോര്‍ഡുകള്‍ കാണുന്നത്.
ഐസിസിയുടെ ഔദ്യോഗിക മുന്നറിയിപ്പുകൾ അവഗണിച്ച് മുന്നോട്ട് പോയാൽ പാകിസ്താന്‍ ക്രിക്കറ്റ് സാമ്പത്തികമായി തകരും. ഏകദേശം 38 മില്യൺ ഡോളറിൽ (300 കോടിയിലധികം രൂപ) പാക് ക്രിക്കറ്റ് ബോര്‍ഡ് പിഴ ഒടുക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് പുറമെ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിച്ചാല്‍ പാകിസ്ഥാന് ലോകകപ്പ് പോയിന്‍റുകൾ നഷ്ടമാകും. ഭാവി ടൂർണമെന്‍റുകളിൽ നിന്ന് വിലക്കും നേരിടാം.
Content Highlights- no support for pakistan from other country in boycott of india match