കാര്യവട്ടം ടി-20ക്കിടെയുള്ള കുടിവെള്ളക്കൊള്ള! ബിസിസിഐയെ അറിയിച്ച് കെസിഎ; ഏജന്‍സിക്കെതിരെ കര്‍ശന നടപടി

ക്രിക്കറ്റ് ആരാധകര്‍ക്ക് മികച്ച അനുഭവം ഉറപ്പാക്കേണ്ട വേദിയില്‍ വലിയ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നുവെങ്കില്‍ ഇത്തരം പരാതികള്‍ ഉണ്ടായതിനെ അസോസിയേഷന്‍ ഗൗരവകരമായി കണക്കാക്കുന്നത്

ഇന്ത്യ-ന്യൂസിലാന്‍ഡ് ടി-20 മത്സരവുമായി ബന്ധപ്പെട്ട് കാണികള്‍ക്കുണ്ടായ ബുദ്ധിമുട്ടുകളില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) ഔദ്യോഗിക നടപടികള്‍ ആരംഭിച്ചു. മത്സരത്തിനിടെ സ്റ്റേഡിയത്തില്‍ ചില ഭാഗങ്ങളില്‍ അനുഭവപ്പെട്ട കുടിവെള്ള അമിതവില ഈടാക്കിയ സംഭവം സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും കണ്ടത് അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അസോസിയേഷന്‍ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

ക്രിക്കറ്റ് ആരാധകര്‍ക്ക് മികച്ച അനുഭവം ഉറപ്പാക്കേണ്ട വേദിയില്‍ വലിയ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നുവെങ്കില്‍ ഇത്തരം പരാതികള്‍ ഉണ്ടായതിനെ അസോസിയേഷന്‍ ഗൗരവകരമായി കണക്കാക്കുന്നത്. അന്താരാഷ്ട്ര മത്സരങ്ങളുടെ പാനീയങ്ങളുടെ സ്‌പോണ്‍സറെ ബിസിസിഐ ആണ് നിശ്ചയിക്കുന്നത്. ബി.സി.സി.ഐയുള്ള കരാറില്‍ വില്‍ക്കേണ്ട പാനീയങ്ങളുടെ വില കൃത്യമായി നിശ്ചയിച്ചിരുന്നു. ഇതനുസരിച്ച് 200 മില്ലി ലിറ്റര്‍ കുടിവെള്ളത്തിന് 10 രൂപയും, 250 മില്ലി ലിറ്റര്‍ എനര്‍ജി ഡ്രിങ്ക് അല്ലെങ്കില്‍ ജ്യൂസ് എന്നിവയ്ക്ക് 50 രൂപയുമാണ് പരമാവധി വില നിശ്ചയിച്ചിരുന്നത്. ഈ നിരക്കുകള്‍ സ്റ്റേഡിയത്തിലെ എല്ലാ സ്റ്റാളുകളിലും എല്ലാവര്‍ക്കും കാണാവുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കണമെന്നും, കാണികളുടെ എണ്ണത്തിന് ആനുപാതികമായ സ്റ്റോക്ക് കരുതണമെന്നും കരാര്‍ ഏറ്റെടുത്ത ഏജന്‍സിക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നതാണ്.

പരിസ്ഥിതി സൗഹൃദമായ 'ഗ്രീന്‍ പ്രോട്ടോക്കോള്‍' പാലിച്ച് വേണം സേവനങ്ങള്‍ നല്‍കാനെന്ന് ഏകോപന യോഗങ്ങളില്‍ കെ.സി.എ പ്രത്യേകം ബോധ്യപ്പെടുത്തിയിരുന്നു. എന്നിരുന്നാലും, കളിക്കിടെ ചിലയിടങ്ങളില്‍ നിശ്ചയിച്ച നിരക്കിനേക്കാള്‍ കൂടുതല്‍ തുക ഈടാക്കി ചൂഷണം നടന്നതായും ഇപ്പോള്‍ പരാതികളുടെ ശ്രദ്ധയില്‍പെട്ടു. ആയതിന്റെ അടിസ്ഥാനത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഇന്നലെ ഉണ്ടായ പരാതികളെക്കുറിച്ച് ബിസിസിഐ അറിയിക്കുകയും വേണ്ട നടപടികള്‍ എടുക്കുമെന്ന് ബിസിസിഐ അറിയിച്ചിട്ടുള്ളതുമാണ്.

ഇക്കാര്യത്തില്‍ ഏജന്‍സി ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ പരിശോധിക്കുമെന്നും കാണികള്‍ക്കുണ്ടായ അസൗകര്യത്തില്‍ ആത്മാര്‍ത്ഥമായി ഖേദിക്കുന്നുവെന്നും കെസിഎ അറിയിച്ചു. വരുംകാലങ്ങളില്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശനമായ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും കേരള ക്രിക്കറ്റ് അസോസിയേഷന്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

Content Highlights- KCA post against Karyvattom water problem

To advertise here,contact us