ഇന്ത്യക്കെതിരെ കളിക്കില്ല! ടി-20 ലോകകപ്പ് മത്സരം ബോയ്‌ക്കോട്ട് ചെയ്യാന്‍ പാകിസ്താന്‍

ബാക്കി മത്സരങ്ങളിലെല്ലാം പങ്കെടുക്കാന്‍ പാകിസ്താന്‍ ടീമിന് അനുവാദം നല്‍കിയതായും സര്‍ക്കാര്‍ അറിയിച്ചു

ഐസിസി ടി-20 ലോകകപ്പിലെ ഇന്ത്യക്കെതിരെയുള്ള മത്സരത്തില്‍ നിന്നും പിന്‍മാറി പാകിസ്താന്‍ ക്രിക്കറ്റ് ടീം. പാകിസ്താന്‍ സര്‍ക്കാരാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ബംഗ്ലാദേശിനെ പുറത്താക്കിയതിന് ശേഷമാണ് പാകിസ്താന്റെ തീരുമാനം. ശ്രീലങ്കയില്‍ നടക്കുന്ന ബാക്കി മത്സരങ്ങളിലെല്ലാം പങ്കെടുക്കാന്‍ പാകിസ്താന്‍ ടീമിന് അനുവാദം നല്‍കിയതായും സര്‍ക്കാര്‍ അറിയിച്ചു.

'2026 ലെ ഐസിസി വേള്‍ഡ് ടി20യില്‍ പങ്കെടുക്കാന്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീമിന് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്താന്ഡന്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്നു. എന്നിരുന്നാലും, ഫെബ്രുവരി 15 ന് ഇന്ത്യയ്ക്കെതിരെ നടക്കാനിരിക്കുന്ന മത്സരത്തില്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീം കളത്തിലിറങ്ങില്ല,' പാകിസ്താന്‍ സര്‍ക്കാര്‍ എക്‌സില്‍ കുറിച്ചു.

പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പിസിബി മേധാവി മൊഹ്സിന്‍ നഖ്വിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഞായറാഴ്ച വൈകുന്നേരമാണ് പാകിസ്താന്‍ സര്‍ക്കാര്‍ ഈ തീരുമാനം സ്ഥിരീകരിച്ചത്. നേരത്തെപാകിസ്താന്റെ ലോകക്പ്പിലെ പങ്കാളിത്തം സംബന്ധിച്ച അന്തിമ തീരുമാനം ജനുവരി 30 വെള്ളിയാഴ്ചയോ ഫെബ്രുവരി 2 തിങ്കളാഴ്ചയോ എടുക്കുമെന്നാണ് നഖ്വി പ്രഖ്യാപിച്ചത്. എന്നിരുന്നാലും, ഒരു ദിവസം മുമ്പ് വിധി പ്രഖ്യാപിച്ചു. സെമി ഫൈനലിലോ ഫൈനലിലോ ഇരു ടീമുകളും വീണ്ടും ഏറ്റുമുട്ടിയാല്‍ എന്ത് സംഭവിക്കുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

2025ല്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്താനിലേക്ക് പോകാന്‍ ഇന്ത്യ വിസമ്മതിച്ചതു മുതല്‍ പിസിബിയും ബിസിസിഐയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് ശേഷം, 2025 ഏഷ്യാ കപ്പിനിടെ പാകിസ്താന്‍ കളിക്കാരുമായി കൈ കൊടുക്കാന്‍ ഇന്ത്യ വിസമ്മതിച്ചതോടെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുകയായിരുന്നു.

ഇപ്പോഴിതാ ഇന്ത്യയില്‍ നടക്കുന്ന മത്സരത്തില്‍ നിന്നും പാകിസ്താന്‍ ടീം പിന്മാറിയിരിക്കുകയാണ്.

Content Highlights- Pakistan To Boycott t20 worldcup match against India

To advertise here,contact us