2026 ടി20 ലോകകപ്പ് മത്സരങ്ങൾ ബഹിഷ്കരിക്കുമെന്ന പാകിസ്താന്റെ ഭീഷണിക്കെതിരെ ഇന്ത്യൻ മുൻ താരം ഇർഫാൻ പത്താൻ. ബംഗ്ലാദേശ് ടീം പുറത്തായതിന് പിന്നാലെ സ്കോട്ലാൻഡിനെ ആ സ്ഥാനത്തേക്ക് കയറ്റിയതോടെയാണ് പാകിസ്താൻ ഭീഷണിയുമായി രംഗത്തെത്തിയത്. എന്നാൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ആ തീരുമാനം അസംബന്ധമെന്നാണ് ഇപ്പോൾ ഇർഫാൻ പത്തൻ അഭിപ്രായപ്പെടുന്നത്.
'പാക് തീരുമാനം തീർത്തും അസംബന്ധമാണ്. നിങ്ങൾ മുന്നേ തന്നെ ഹൈബ്രിഡ് മോഡലിനും ശ്രീലങ്കയിൽ കളിക്കാനും സമ്മതിച്ചവരാണ്. പിന്നെ എന്തിനുവേണ്ടിയാണ് ഇപ്പോൾ ഈയൊരു സാഹചര്യം ഉണ്ടാക്കുന്നത്?' പത്താൻ ചോദ്യമുയർത്തി. പാക് ടീം ഇന്ത്യയിൽ മത്സരിക്കുന്നില്ലെന്നും ഹൈബ്രിഡ് മോഡലിലാണ് മത്സരങ്ങൾ നിശ്ചയിച്ചിട്ടുള്ളതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഐപിഎല്ലിന് മുന്നോടിയായി നടന്ന താരലേലത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക് ചേക്കേറിയ മുസ്തഫിസുർ റഹമാനെ ടീമിൽ നിന്ന് ഒഴിവാക്കിയതിനെ തുടർന്ന് ടൂർണമെന്റിനായി ഇന്ത്യയിലേക്ക് ഇല്ലെന്ന് അറിയിച്ചതോടെയാണ് ബംഗ്ലാദേശിനെ ഒഴിവാക്കി സ്കോട്ലാൻഡിന് ഐസിസി ടിക്കറ്റ് നൽകിയത്. സുരക്ഷാ ആശങ്കകൾ ചൂടികാട്ടി ബംഗ്ലാദേശിന്റെ മത്സരങ്ങൾ ശ്രീലങ്കയിൽ നടത്തണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.
പാക് പ്രധാനമന്ത്രി ആവശ്യപ്പെട്ടാൽ മത്സരങ്ങളിൽ നിന്ന് പിന്മാറുമെന്നായിരുന്നു പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വി പറഞ്ഞിരുന്നത്. എന്നാൽ, സൽമാൻ അലി ആഘയെ നായകനാക്കിയുള്ള പാക് ടീമിനെ ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. പാകിസ്താൻ ലോകകപ്പിനായി വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്‌തെന്നും, ഇന്ത്യക്കെതിരെയുള്ള മത്സരം ബഹിഷ്കരിക്കുമെന്നുമാണ് പുറത്തുവരുന്ന സൂചന. ഇന്ത്യ, നമീബിയ, നെതർലാൻഡ്‌സ്, യുഎസ്എ എന്നിവരടങ്ങുന്ന ഗ്രൂപ്പ് എയിലാണ് പാകിസ്താൻ. ഫെബ്രുവരി ഏഴിന് നെതർലാൻഡ്സിനെതിരെയാണ് പാക് സംഘത്തിന്റെ ആദ്യ മത്സരം.
Content highlight: 'Pakistan's decision is utter nonsense'; Former Indian player against PCB