സഞ്ജുവിന് നിർണായകം; മൂന്നാം ടി 20 യിൽ കിവീസിനെതിരെ ഇന്ത്യ ആദ്യം ബൗൾ ചെയ്യും

ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യ ആദ്യം ബൗൾ ചെയ്യും

ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യ ആദ്യം ബൗൾ ചെയ്യും. ടോസ് നേടിയ ഇന്ത്യ ആദ്യം ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഗുവാഹത്തിയിലെ ബർസപാര സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്ക് വിശ്രമം നല്‍കി. ജസ്പ്രിത് ബുമ്ര, രവി ബിഷ്‌ണോയ് എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. ന്യൂസിലന്‍ഡ് ഒരു മാറ്റം വരുത്തിയിട്ടുണ്ട്. കെയ്ല്‍ ജാമിസണ്‍ ടീമില്‍ തിരിച്ചെത്തി. സക്കാറി ഫൗള്‍ക്‌സിനെ ഒഴിവാക്കി.

അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ രണ്ട് ടി20യും വിജയിച്ച് മുന്നിൽ നിൽക്കുന്ന ഇന്ത്യയ്ക്ക് ഇന്ന് വിജയിച്ചാൽ പരമ്പര ഉറപ്പിക്കാം. മാത്രമല്ല ടി20 ലോകകപ്പിന് ആത്മവിശ്വാസത്തോടെ ഒരുങ്ങാനുള്ള ഊര്‍ജവും പരമ്പര നേട്ടം ഇന്ത്യയ്ക്ക് നല്‍കും. മറുഭാഗത്ത് പരമ്പരയില്‍ തിരിച്ചെത്താനുള്ള ഒരുക്കങ്ങള്‍ സജീവമാക്കുകയാണ് കിവികള്‍.

നീണ്ട ഇടവേളയ്ക്കു ശേഷം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മിന്നും ഫോമിലേക്ക് എത്തിയത് ഇന്ത്യയ്ക്ക് വലിയ ആശ്വാസം നൽകുന്നുണ്ട്. അതേസമയം മലയാളി വിക്കറ്റ് കീപ്പർ‌ ബാറ്റർ‌ സഞ്ജു സാംസണ് ഇന്നത്തെ മത്സരം അതിനിർണായകമാണ്. ആദ്യത്തെ രണ്ട് ടി20 മത്സരങ്ങളിലും നിരാശപ്പെടുത്തിയ സഞ്ജുവിന് ഇന്ന് തിളങ്ങേണ്ടത് അനിവാര്യമാണ്.

ഇന്നും ഫോം ആയില്ലെങ്കില്‍ ടി20 ലോകകപ്പില്‍ അന്തിമ ഇലവനില്‍ എത്തുക എന്നത് വലിയ ബുദ്ധിമുട്ടായി മാറും. ലോകകപ്പ് ടീമില്‍ ബാക്ക് അപ്പ് വിക്കറ്റ് കീപ്പര്‍ ബാറ്ററായി എത്തിയ ഇഷാന്‍ കിഷന്‍ രണ്ടാം ടി20 പോരാട്ടത്തിൽ നിർണായക ഇന്നിങ്സ് പുറത്തെടുത്ത സാഹചര്യത്തിൽ സഞ്ജുവിനെ സംബന്ധിച്ച് വലിയ സമ്മർദ്ദമാണ്.

​ഗുവാഹത്തിയിലും തിളങ്ങിയില്ലെങ്കിൽ അടുത്ത രണ്ട് മത്സരങ്ങളിലും സഞ്ജുവിനെ ഓപ്പണര്‍ സ്ഥാനത്തു നിന്നു നീക്കി ഇഷാന് അവസരം നല്‍കാനും സാധ്യതയുണ്ട്. തുടർച്ചയായി നിരാശപ്പെടുത്തുന്ന പ്രകടനം പുറത്തെടുക്കുന്ന സാഹചര്യത്തിൽ സഞ്ജുവിനെതിരെ ആരാധക രോഷവും ഉയര്‍ന്നിട്ടുണ്ട്.

ന്യൂസിലന്‍ഡ്: ഡെവണ്‍ കോണ്‍വേ, ടിം സീഫെര്‍ട്ട് (വിക്കറ്റ് കീപ്പര്‍), രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്സ്, മാര്‍ക്ക് ചാപ്മാന്‍, ഡാരില്‍ മിച്ചല്‍, മിച്ചല്‍ സാന്റ്നര്‍ (ക്യാപ്റ്റന്‍), കെയ്ല്‍ ജാമിസണ്‍, മാറ്റ് ഹെന്റി, ഇഷ് സോധി, ജേക്കബ് ഡഫി.

ഇന്ത്യ: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, ഹര്‍ഷിത് റാണ, രവി ബിഷ്ണോയ്, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര.

Content Highlights: IND VS NZ; India choose fileding; crucial for sanju samson

To advertise here,contact us