ഇന്ത്യൻ ടീമിൽ നിന്ന് നിരന്തരം തഴയപ്പെടുമ്പോഴും ആഭ്യന്തര ക്രിക്കറ്റിൽ തന്റെ മിന്നും ഫോം തുടരുകയാണ് മുഹമ്മദ് ഷമി. നേരത്തേ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും ബംഗാളിനായി തകർപ്പൻ പ്രകടനങ്ങൾ പുറത്തെടുത്ത താരം രഞ്ജി ട്രോഫിയിലും ആ മികവ് ആവർത്തിക്കുകയാണ്.
സർവീസസിനെതിരെ ഇന്ന് രണ്ടാം ഇന്നിങ്സിൽ 16 ഓവറുകൾ എറിഞ്ഞ താരം 51 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് പ്രകടനം നടത്തി. ആദ്യ ഇന്നിങ്സിൽ 16 ഓവർ പന്തെറിഞ്ഞ് 37 റൺസ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് ഷമി വീഴ്ത്തിയത്.
വിജയ് ഹസാരെ ട്രോഫിയിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ ഷമിക്ക് സാധിച്ചിരുന്നു. എന്നിട്ടും താരത്തെ പിന്തുണക്കാൻ ടീം മാനേജ്മെന്റ് തയ്യാറായില്ല. വിജയ് ഹസാരെ ട്രോഫിയിൽ 7 മത്സരത്തിൽ നിന്ന് 15 വിക്കറ്റും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 8 മത്സരത്തിൽ നിന്ന് 16 വിക്കറ്റുമാണ് ഷമി വീഴ്ത്തിയത്. എന്നിട്ടും ഇന്ത്യ പ്രസിദ്ധ് കൃഷ്ണയെയാണ് അവസാന ന്യൂസീലൻഡ് പരമ്പരക്ക് പരിഗണിച്ചത്.
പരിക്കിനെത്തുടർന്ന് ടീമിൽ നിന്ന് മാറി നിൽക്കേണ്ടി വന്ന ഷമി ആഭ്യന്തര ക്രിക്കറ്റിൽ മികവ് കാട്ടിയിട്ടും തിരിച്ചുവരാനുള്ള അവസരം നൽകിയിട്ടില്ല. 2027ലെ ഏകദിന ലോകകപ്പിൽ ഷമിയെ ഉൾപ്പെടുത്തണമെന്ന ആവശ്യം പല പ്രമുഖരും ഉയർത്തുന്നുണ്ട്.
Content Highlights: Mohammed Shami Sends strong Message To Selectors With Fifer For Bengal In Ranji trophy