തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് ടി 20 പരമ്പരയിലെ അവസാന മത്സരത്തിനുള്ള ടിക്കറ്റ് വിൽപനയിൽ റെക്കോർഡ് നേട്ടം. ഒരു ദിവസത്തിനുള്ളിൽ മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോയി. മുപ്പതിനായിരത്തിലധികം ടിക്കറ്റുകളാണ് വിറ്റുതീർന്നത്. ജനുവരി 31 നാണ് മത്സരം.
കേരളത്തിൽ നടന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്രയും വേഗത്തിൽ ടിക്കറ്റുകൾ വിറ്റുതീരുന്നത്. ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് 12 മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ ആകെ ടിക്കറ്റുകളുടെ 80 ശതമാനവും വിറ്റു തീർന്നിരുന്നു.
ടി 20 ലോകകപ്പിന് മുൻപുള്ള ഇന്ത്യയുടെ അവസാന മത്സരമെന്ന പ്രത്യേകതയും ഹോം ഗ്രൗണ്ടില്‍ സഞ്ജു ആദ്യമായി ഇന്ത്യൻ കുപ്പായത്തില്‍ കളിക്കാനിറങ്ങുന്നുവെന്നതും ടിക്കറ്റ് വിൽപ്പനയെ സ്വാധീനിച്ചു.
ക്രിക്കറ്റ് പ്രേമികൾക്കും വിദ്യാർത്ഥികൾക്കും സ്റ്റേഡിയത്തിലിരുന്ന് കളി കാണാൻ സുവർണ്ണാവസരമായിരുന്നു കേരള ക്രിക്കറ്റ് അസോസിയേഷൻ ഇത്തവണ ഒരുക്കിയത്. ഏറ്റവും കുറഞ്ഞ നിരക്കായ 250 രൂപയ്ക്ക് വിദ്യാർത്ഥികൾക്ക് മത്സരം കാണാനാകുമെന്നതാണ് ഇത്തവണത്തെ പ്രത്യേകത.
കൂടാതെ അപ്പർ ടയർ സീറ്റുകൾക്ക് 500 രൂപയും ലോവർ ടയർ സീറ്റുകൾക്ക് 1200 രൂപയുമായിരുന്നു നിശ്ചിയച്ചിരിക്കുന്ന നിരക്കുകൾ. ആദ്യ രണ്ട് കളിയിലും തിളങ്ങാതിരുന്ന സഞ്ജു ഫോമിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Content Highlights- Fans are waiting Sanju's show; All tickets for T20 in Kariyavattom have been sold out