ടി20 ലോകകപ്പിനൊരുങ്ങുന്ന ദക്ഷിണാഫ്രിക്കയ്ക്ക് ആശങ്ക. നിര്‍ണായക ബാറ്റര്‍മാരായ ടോണി ഡി സോര്‍സി, ഡോണോവന്‍ ഫെരേര, ഡേവിഡ് മില്ലര്‍ എന്നിവരുടെ പരിക്കാണ് മുൻ പതിപ്പിലെ ഫൈനലിസ്റ്റുകളായ പ്രോട്ടീസിനെ കുഴക്കുന്നത്.
വരാനിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയും ടി20 ലോകകപ്പും ഡി സോര്‍സിക്കും ഡോണോവനും നഷ്ടമാകും. മില്ലര്‍ക്ക് വിന്‍ഡീസ് പരമ്പര നഷ്ടമാകും. ലോകകപ്പ് ടീമില്‍ നിലവില്‍ താരത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാൽ കളിക്കുന്ന കാര്യത്തിൽ ഉറപ്പില്ല. കൂടുതൽ പരിശോധനയ്ക്ക് ശേഷമാകും തീരുമാനം.
ടോണി ഡി സോര്‍സി, ഡോണോവന്‍ ഫെരേര എന്നിവര്‍ക്ക് പകരം റിയാന്‍ റിക്കല്‍ട്ടന്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ് എന്നിവരെ ലോകകപ്പിനുള്ള 15 അംഗ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വലതു കാലിന്റെ തുടയ്ക്കു പരിക്കേറ്റ ഡി സോര്‍സി ടി20 ലോകകപ്പ് കളിക്കില്ലെന്നു ഉറപ്പായിട്ടുണ്ട്. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കിടെയാണ് താരത്തിനു പരിക്കേറ്റത്. ഡോണോവാന്‍ ഫെരേരയ്ക്ക് ഇടത് തോളിനാണ് പരിക്ക്. താരവും ലോകകപ്പ് ടീമില്‍ നിന്നു പുറത്തായി. മുതിര്‍ന്ന താരം ഡേവിഡ് മില്ലറിനും പരിക്കുണ്ട്. താരത്തെ കാലിലെ മസിലിനേറ്റ പരിക്കാണ് വലയ്ക്കുന്നത്.
ഫെബ്രുവരി 9നു കാനഡയ്‌ക്കെതിരായ പോരാട്ടത്തോടെയാണ് ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങുന്നത്. ഗ്രൂപ്പ് ഡിയില്‍ ന്യൂസിലന്‍ഡ്, കാനഡ, അഫ്ഗാനിസ്ഥാന്‍, യുഎഇ ടീമുകള്‍ക്കൊപ്പമാണ് പ്രോട്ടീസ്. 2024ല്‍ ഫൈനലിലെത്തിയിട്ടും ഇന്ത്യക്കു മുന്നില്‍ കിരീടം കൈവിട്ട ദക്ഷിണാഫ്രിക്ക ഇത്തവണ ലോക ചാംപ്യന്‍മാരാകാനുള്ള ആദമ്യമായ ആഗ്രഹത്തിലാണ്. അതിനിടെയാണ് താരങ്ങളുടെ പരിക്ക് തലവേദനയാകുന്നത്.
Content Highlights-; t 20 world cup; injury concerns for southafrica team