സാന്റ്നറും രചിനും തകർത്തടിച്ചു; കിവീസിനെതിരെ രണ്ടാം ടി20 യിൽ ഇന്ത്യയ്ക്ക് വലിയ വിജയലക്ഷ്യം

നേരത്തെ ടോസ് നേടിയ ഇന്ത്യ ആദ്യം ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു

ന്യൂസിലാൻഡിനെതിരായ രണ്ടാം ടി 20 യിൽ ഇന്ത്യയ്ക്ക് 209 റൺസ് വിജയ ലക്ഷ്യം. രചിൻ രവീന്ദ്രയുടെയും മിച്ചൽ സാന്റ്നറുടെയും മികവിലാണ് ന്യൂസിലാൻഡ് 200 കടന്നത്. സാന്റ്നർ 27 പന്തിൽ ഒരു സിക്‌സറും ആറ് ഫോറുകളും അടക്കം 47 റൺസ് നേടി. രചിൻ രവീന്ദ്ര 26 പന്തിൽ നാല് സിക്‌സറും രണ്ട് ഫോറുകളും അടക്കം 44 റൺസ് നേടി.

സെയ്ഫർട്ട്(24 ), ഡെവോൺ കോൺവേ (19 ), ഗ്ലെൻ ഫിലിപ്സ് (19 ), ഡാരിൽ മിച്ചൽ(18 ), സക്കാറി ഫൗള്‍ക്സ് (15 ) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. കുൽദീപ് യാദവ് രണ്ട് വിക്കറ്റ് നേടി. നാലോവർ എറിഞ്ഞ അർഷ്ദീപ് സിങ് 53 റൺസ് വഴങ്ങി.

നേരത്തെ ടോസ് നേടിയ ഇന്ത്യ ആദ്യം ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. റായ്‌പൂരിലാണ് മത്സരം. ആദ്യ മത്സരത്തിൽ നിന്ന് രണ്ട് മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങിയത്. ജസ്പ്രീത് ബുംറയും അക്‌സർ പട്ടേലും പുറത്തിറക്കുമ്പോൾ ഹർഷിത് റാണയും കുൽദീപ് യാദവും തിരിച്ചെത്തി.

മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ഇലവനില്‍ തുടരും. താരം അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഓപ്പണിങ്ങില്‍ ഇറങ്ങും. ഇഷാന്‍ കിഷന്‍ മൂന്നാം നമ്പറില്‍ ഇറങ്ങും. ന്യൂസിലന്‍ഡ് മൂന്ന് മാറ്റം വരുത്തി. ടിം സീഫെര്‍ട്ട്, സക്കാറി ഫൗള്‍ക്‌സ്, മാറ്റ് ഹെന്റി എന്നിവര്‍ ടീമിലെത്തി. ടിം റോബിന്‍സണ്‍, ക്രിസ്റ്റിയന്‍ ക്ലാര്‍ക്ക്, കെയ്ല്‍ ജാമിസണ്‍ എന്നിവരാണ് വഴി മാറിയത്.

അഞ്ച് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ അങ്ങനെ ഇന്ത്യയ്ക്ക് തങ്ങളുടെ ലീഡ് ഉയർത്താനുമുള്ള അവസരം കൂടിയാണിത്. എന്നാൽ, ആദ്യ മത്സരത്തിലെ തോൽ‌വിയിൽ നിന്നുള്ള ഒരു തിരിച്ചുവരവായിരിക്കും കിവീസിന്റെ ലക്ഷ്യം. ലോകകപ്പിന് മുന്നേയുള്ള ഇന്ത്യയുടെ അവസാന സീരീസ് എന്ന നിലയിൽ പരമ്പരയിലെ നേട്ടങ്ങൾ ഇന്ത്യയ്ക്ക് ആത്മവിശ്വാസം പകരുന്നതായിരിക്കും.

ആദ്യ ടി20 മത്സരത്തിൽ 48 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. അഭിഷേക് ശർമ്മ (84), റിങ്കു സിംഗ് (44) എന്നിവരുടെ റൺവേട്ടയാണ് ഇന്ത്യയെ 238 റൺസെന്ന കൂറ്റൻ സ്‌കോറിൽ എത്തിച്ചത്. മത്സരത്തിൽ കളിയിലെ താരമായതും അഭിഷേക് തന്നെയായിരുന്നു.

Content Highlights- Rachin Ravindra and Mitchell Santner big hit;  India vs New Zealand 2nd T20I;

To advertise here,contact us