അടുത്ത മാസം തുടങ്ങുന്ന ടി20 ലോകകപ്പില്‍ നിന്ന് ബംഗ്ലാദേശ് പിന്മാറിയിരിക്കുകയാണ്. സുരക്ഷാപരമായ കാരണങ്ങളാല്‍ ഇന്ത്യയില്‍ കളിക്കാനാകില്ലെന്നും വേദി ശ്രീലങ്കയിലേക്ക് മാറ്റണമെന്നുമുള്ള ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ ആവശ്യം ഐസിസി തള്ളിയതിന് പിന്നാലെയാണ് ബംഗ്ലാദേശ് ലോകകപ്പ് ബഹിഷ്കരിച്ചത്. ടൂർണമെന്റിൽ പങ്കെടുക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം 24 മണിക്കൂറിനുള്ളിൽ ഐസിസിയെ അറിയിക്കണമെന്നിരിക്കെയാണ് കഴിഞ്ഞ ദിവസം ലോകകപ്പ് ബഹിഷ്കരിക്കുകയാണെന്നും ഇന്ത്യയിലേക്കില്ലെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഐസിസിയെ അറിയിച്ചത്.
ടി20 ലോകകപ്പിൽ നിന്ന് പിന്മാറിയതിന് പിന്നാലെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനെതിരെ (ഐസിസി) രൂക്ഷവിമർശനമുന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് അമീനുൾ ഇസ്ലാം. ഐസിസി ഒരിക്കൽപോലും ഇത്തരം നിലപാട് സ്വീകരിക്കുമെന്ന് കരുതിയില്ലെന്നാണ് ബിസിബി പ്രസിഡന്റ് പറഞ്ഞത്. ലോകകപ്പിൽ ബംഗ്ലാദേശ് കളിക്കാതിരുന്നാൽ നഷ്ടം ഐസിസിക്ക് തന്നെയാണെന്നും അമീനുൾ ഇസ്ലാം ചൂണ്ടിക്കാട്ടി.
'ടി20 ലോകകപ്പിലെ മത്സരങ്ങള്‍ ശ്രീലങ്കയിൽ കളിക്കണമെന്ന ആവശ്യവുമായി ഐസിസിയെ സമീപിച്ചപ്പോള്‍ അവർ ഞങ്ങൾക്ക് 24 മണിക്കൂർ അന്ത്യശാസനം നൽകുകയാണ് ചെയ്തത്. എന്നാൽ ഒരു ആഗോള സംഘടനയ്ക്ക് ഒരിക്കലും അങ്ങനെ ചെയ്യാൻ കഴിയില്ല. 200 മില്യണ്‍ ജനങ്ങള്‍ ഇനി ആ ലോകകപ്പ് കാണില്ല. ആ നഷ്ടം അവരുടേത് മാത്രമായിരിക്കും. ഐസിസി ശ്രീലങ്കയെ 'കോ-ഹോസ്റ്റ്' (സഹ ആതിഥേയർ) എന്നാണ് വിളിക്കുന്നത്. എന്നാൽ അവർ സഹ ആതിഥേയരല്ല. ഇതൊരു 'ഹൈബ്രിഡ് മോഡൽ' മാത്രമാണ്. ഐസിസി കൂടിക്കാഴ്ചയില്‍ ഞാൻ കേട്ട ചില കാര്യങ്ങൾ ശരിക്കും ഞെട്ടിക്കുന്നതായിരുന്നു', അമീനുള്‍ ഇസ്ലാം പറഞ്ഞു.
Content Highlights: BCB President Aminul Islam against ICC after Bangladesh exit from T20 World Cup