ഇനി സഞ്ജുവിന്റെ ടൈം!; മാനം വീണ്ടെടുക്കാൻ ഇന്ത്യ; കിവീസിനെതിരെയുള്ള ആദ്യ ടി 20 ക്കുള്ള സാധ്യതാ ഇലവൻ

ജനുവരി 21 മുതലാണ് ന്യൂസിലാൻഡിനെതിരെയുള്ള ടി 20 പരമ്പര ആരംഭിക്കുന്നത്

ഇന്ത്യ-ന്യൂസിലാൻഡ് ഏകദിന പരമ്പര അവസാനിച്ചിരിക്കുകയാണ്. ആദ്യ മത്സരം ജയിച്ച് ഇന്ത്യ ലീഡ് നേടിയെങ്കിലും ശേഷിക്കുന്ന രണ്ട് മത്സരവും ജയിച്ച് ന്യൂസിലാൻഡ് പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. ഇനി ടി 20 പരമ്പരയിലാണ് ഇന്ത്യയുടെ പ്രതീക്ഷ.

ജനുവരി 21 മുതലാണ് ന്യൂസിലാൻഡിനെതിരെയുള്ള ടി 20 പരമ്പര ആരംഭിക്കുന്നത്. അഞ്ചു മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഫെബ്രുവരി ഏഴ് മുതൽ ആരംഭിക്കുന്ന ടി 20 ലോകകപ്പിന് മുമ്പുള്ള ഒരുക്കം കൂടിയാണിത്. ഓപ്പണറായും വിക്കറ്റ് കീപ്പറായും മലയാളി താരം സഞ്ജു സാംസൺ ടീമിലുള്ളത് ആരാധകർക്ക് ഇരട്ടി ആവേശം നൽകും. ആദ്യ മത്സരത്തിനുള്ള സാധ്യത ഇലവൻ നോക്കാം.

ഓപ്പണിംഗ് സ്ലോട്ടില്‍ അഭിഷേകിന് സ്ഥാനം ഉറപ്പാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ നന്നായി കളിക്കാന്‍ അഭിഷേകിന് സാധിച്ചിരുന്നു. ഫോം നിലനിര്‍ത്താനാവുമെന്നാണ് താരത്തിന്റെ പ്രതീക്ഷ. പന്തെറിയാനും അഭിഷേകിനെ ഉപയോഗിക്കാം.

ടി20 ടീമില്‍ നിന്ന് ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കിയ സാഹചര്യത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണറായി തിരിച്ചെത്തും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവസാന ടി20യില്‍ സഞ്ജു ഓപ്പണറായിരുന്നു. ലോകകപ്പ് ടീമിലും സഞ്ജു ഉണ്ട്. വിക്കറ്റ് കീപ്പറും സഞ്ജു തന്നെ.

മൂന്നാമനായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. അടുത്ത കാലത്ത് ടി20 ഫോര്‍മാറ്റില്‍ സ്വതസിദ്ധമായി കളിക്കാന്‍ സൂര്യക്ക് കഴിയുന്നില്ല. ടി20 ലോകകപ്പിന് സൂര്യ ഫോമിലേക്ക് മടങ്ങിയെത്തുമെന്നാണ് ഇന്ത്യന്‍ ടീം ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷ.

തിലക് വര്‍മയ്ക്ക് പരിക്കേറ്റപ്പോഴാണ് ശ്രേയസ് അയ്യരെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവിളിച്ചത്. എന്നാല്‍ മൂന്ന് മത്സരങ്ങള്‍ക്കുള്ള ടീമില്‍ മാത്രമാണ് ശ്രേയസുണ്ടാവുക. അദ്ദേഹം നാലാമനായി പ്ലേയിംഗ് ഇലവനിലെത്തും.

പരിക്കിനെ തുടര്‍ന്ന് പുറത്തായിരുന്നു ഹാര്‍ദിക്. ദക്ഷിണാഫ്രിക്കയ്‌ക്കെിരായ പരമ്പരയിലാണ് തിരിച്ചെത്തിയത്. അതിന് മുമ്പ് ആഭ്യന്തര ക്രിക്കറ്റും കളിച്ചും. ബാറ്റിംഗിലും ഇന്ത്യയുടെ പ്രധാന ആശ്രയങ്ങളിലൊന്നാണ് ഹാര്‍ദിക്.

തൊട്ടുപിന്നാലെ റിങ്കു സിംഗ് കളിക്കും. ഫിനിഷിംഗ് റോളായിരിക്കും റിങ്കുവിനുണ്ടാവുക. വേണ്ടിവന്നാല്‍ പന്തെറിയാനും റിങ്കുവിന് കഴിയും.

സ്പിന്‍ ഓള്‍റൗണ്ടറായി അക്‌സര്‍ പട്ടേല്‍ ടീമിലെത്തും. ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് അക്‌സര്‍. ബാറ്റിംഗിലും ബൗളിംഗിലും ടീം ഇന്ത്യക്ക് അക്‌സറിന്റെ പ്രകടനം ഉപകാരപ്പെടുമെന്നുള്ള കാര്യത്തില്‍ തര്‍ക്കമില്ല.

ദുബെയുടെ കൈകരുത്ത് ടീമിനം ഗുണം ചെയ്യും. എട്ടാമനായിട്ടായിരിക്കും ദുബെ ക്രീസെലുക. ബൗളര്‍മാരെ അ്‌നായാസം ബൗണ്ടറി കടത്താനുള്ള കരുത്താണ് ദുബെയുടെ പ്രത്യേകത. രണ്ടോ മൂന്നോ ഓവറുകളും ദുബെ എറിയും.

പേസ് ഓള്‍റൗണ്ടറായ ഹര്‍ഷിത് റാണയ്ക്കും ടീമില്‍ സ്ഥാനമുറപ്പാണ്. പന്തെറിയുമ്പോള്‍ അടി മേടിക്കുന്നുണ്ടെങ്കിലും വിക്കറ്റെടുക്കാന്‍ മിടുക്കനാണ് താരം. തനിക്ക് ബാറ്റിംഗും വശമുണ്ടെന്ന് ന്യൂസിലന്‍ഡിനെതിരെ അവസാനം കഴിഞ്ഞ ഏകദിനത്തില്‍ റാണ കാണിച്ചുതന്നു.

ഇന്ത്യന്‍ പേസ് നിരയെ നയിക്കാനുള്ള ചുമതല ജസ്പ്രിത് ബുമ്രയ്ക്കായിരിക്കും. ലോകകപ്പ് അടുത്തിരിക്കെ ആത്മവിശ്വാസം വീണ്ടെടുക്കുകയായിരിക്കും ബുമ്രയുടെ ലക്ഷ്യം.

ബുമ്രയെ പോലെ ഇന്ത്യക്ക് വിലപ്പെട്ടതാണ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ നാല് ഓവറുകള്‍. വിക്കറ്റെടുക്കാനും പന്തുകള്‍ ഡോട്ട് ആക്കാനും ഒരുപോലെ മിടുക്കനാണ് വരുണ്‍. വരുണ്‍ വരുമ്പോള്‍ കുല്‍ദീപ് യാദവിന് സ്ഥാനമുണ്ടാവില്ല.

Content Highlights; sanju samson time; india vs new zealnd t20 seies

To advertise here,contact us