'അവനില്ലായിരുന്നുവെങ്കിൽ കിവീസിനോടുള്ള ഈ പരമ്പരയും വൈറ്റ് വാഷ് ആയേനെ!'; വിമർശിച്ച് ആകാശ് ചോപ്ര

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ മൂന്നാം മത്സരത്തില്‍ ഇന്ത്യ അടിയറവ് പറഞ്ഞതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി മുന്‍ താരം ആകാശ് ചോപ്ര.

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ മൂന്നാം മത്സരത്തില്‍ ഇന്ത്യ അടിയറവ് പറഞ്ഞതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി മുന്‍ താരം ആകാശ് ചോപ്ര. ഹര്‍ഷിത് റാണയുടെ ബാറ്റിംഗ് മികവില്ലായിരുന്നുവെങ്കില്‍ പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ തോല്‍ക്കുകയും 0-3ന് തൂത്തുവാരപ്പെടുകയും ചെയ്യുമായിരുന്നുവെന്ന് ആകാശ് ചോപ്ര പറഞ്ഞു.

റാണയെ സമൂഹമാധ്യമങ്ങളില്‍ ഒരുപാട് പരിഹസിച്ചവരുണ്ട്. എന്നാല്‍ സ്വപ്നതുല്യമായ തിരിച്ചുവരവാണ് ഈ പരമ്പരയില്‍ അവൻ നടത്തിയത്. ആദ്യ ഏകദിനത്തില്‍ അവന്‍ നേടിയ 29 റണ്‍സ് ഇല്ലായിരുന്നെങ്കില്‍ നമ്മള്‍ ഈ പരമ്പരയില്‍ 0-3ന് തോല്‍ക്കുമായിരുന്നു. ഇന്നലെ ഇന്‍ഡോറിൽ അവൻ ഫിഫ്റ്റി അടിക്കുകയും വിരാട് കോഹ്‌ലിക്ക് പിന്തുണ നൽകുകയും ചെയ്തു. അല്ലെങ്കിൽ ഇന്ത്യ 100 -150 റൺസിന് തോൽക്കുമായിരുന്നുവെന്നും ചോപ്ര കൂട്ടിച്ചേർത്തു.

വഡോദരയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ 23 പന്തില്‍ 29 റണ്‍സടിച്ച് ഹര്‍ഷിത് റാണ പുറത്തായിരുന്നു. വാഷിംഗ്ടണ്‍ സുന്ദര്‍ പരിക്കേറ്റിട്ടും ബാറ്റിംഗിനിറങ്ങിയതിനാലാണ് പിന്നീട് ഇന്ത്യ ആറ് വിക്കറ്റ് ജയം നേടിയത്. ഇന്നലെ ഇന്‍ഡോറില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ 43 പന്തില്‍ 52 റണ്‍സടിച്ച ഹര്‍ഷിത് റാണ നാലു ഫോറും നാലു സിക്സും പറത്തിയിരുന്നു.

വിരാടിനൊപ്പം 69 പന്തില്‍ 99 റണ്‍സിന്‍റെ കൂട്ടുകെട്ടിനൊടുവില്‍ 44-ാം ഓവറില്‍ ടീം സ്കോര്‍ 277 റണ്‍സില്‍ നില്‍ക്കെ സാക്റി ഫോക്സിന്‍റെ പന്തില്‍ ഹര്‍ഷിത് പുറത്തായി. അധികം വൈകാതെ ഇന്ത്യ 296 റണ്‍സിന് ഓള്‍ ഔട്ടാവുകയും 41 റണ്‍സിന്‍റെ തോല്‍വി വഴങ്ങുകയും ചെയ്തു.

COntent Highlights- Aakash Chopra blames indian team for ODI loss to New Zealand

To advertise here,contact us