ഇന്ത്യ - ന്യൂസിലന്‍ഡ് മൂന്നാം ഏകദിന മത്സരം നാളെ ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുകയാണ്. രണ്ടാം ഏകദിനത്തില്‍ അപ്രതീക്ഷിതമായി തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാന്‍ വിജയം അനിവാര്യമാണ്. ആദ്യ മത്സരത്തില്‍ വിജയിച്ച ഇന്ത്യ പരമ്പരയില്‍ മുന്നിലെത്തിയിരുന്നു. എന്നാല്‍ രണ്ടാം ഏകദിനത്തില്‍ ശക്തമായി തിരിച്ചുവന്ന ന്യൂസിലന്‍ഡ് സമനില പിടിച്ചു.
ടി 20 പരമ്പരയ്ക്കും ശേഷമുള്ള ടി 20 ലോകകപ്പിനും ആത്മവിശ്വാസത്തോടെ ഒരുങ്ങാൻ ഈ പരമ്പര വിജയം അനിവാര്യമാണ്. ഇന്‍ഡോറില്‍ മികച്ച റെക്കോർഡുള്ള ശുഭ്മാന്‍ ഗില്ലിലാണ് ഇന്ത്യന്‍ ടീമിന്‍റെ പ്രതീക്ഷ. എന്നാല്‍ വിരാട് കോഹ്ലിക്ക് ഈ മൈതാനത്ത് മികവിലേക്കുയരാന്‍ സാധിച്ചിട്ടില്ല. ഇരുവരുടെയും മുൻ കാല കണക്കുകൾ നോക്കാം.
രണ്ട് ഏകദിന മത്സരങ്ങള്‍ ഇന്‍ഡോറിലെ ഹോള്‍ക്കര്‍ മൈതാനത്ത് കളിച്ച ശുഭ്മാന്‍ ഗില്‍ 216 റണ്‍സാണ് സ്കോര്‍ ചെയ്തിട്ടുള്ളത്. താരത്തിന്‍റെ ശരാശരി 108ഉം സ്ട്രൈക്ക് റേറ്റ് 123.42ഉമാണ്. കളിച്ച രണ്ട് മത്സരങ്ങളിലും സെഞ്ചുറിയടിച്ച ഗില്ലിന്‍റെ ഇന്‍ഡോറിലെ ഉയര്‍ന്ന സ്കോര്‍ 112 ആണ്. ഇന്‍ഡോറില്‍ ഏറ്റവുമധികം ഏകദിന റണ്‍സ് സ്കോര്‍ ചെയ്തിട്ടുള്ള താരങ്ങളുടെ പട്ടികയില്‍ ശുഭ്മാന്‍ ഗില്‍ രണ്ടാം സ്ഥാനത്താണ്.
മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ ഇന്‍ഡോറിലെ റെക്കോഡ് അത്ര മികച്ചതല്ല. 4 മത്സരങ്ങള്‍ കളിച്ച് 99 റണ്‍സാണ് താരം ഇവിടെ നേടിയിട്ടുള്ളത്. വെസ്റ്റിന്‍ഡീസിനെതിരെ 2011-ല്‍ 23*, ദക്ഷിണാഫ്രിക്കക്കെതിരെ 2015-ല്‍ 12, ഓസ്ട്രേലിയക്കെതിരെ 2017-ല്‍ 28, ന്യൂസിലന്‍ഡിനെതിരെ 2023-ല്‍ 36 ഇങ്ങനെയാണ് കോഹ്ലിയുടെ ഇന്‍ഡോറിലെ സ്കോര്‍. 20-കളിലും 30-കളിലും കോഹ്ലി പുറത്താകുന്ന സാഹചര്യമാണ് ഉണ്ടാകാറുള്ളത്. അത് മറികടക്കാൻ കോഹ്‌ലിക്കായാൽ ഇന്ത്യയ്ക്ക് കാര്യങ്ങൾ എളുപ്പമാകും.
Content Highlights:shubhman gill and virat kohli records in indore; 3rd odi india vs newzeland