റൺസെടുത്തിട്ടും കാര്യമുണ്ടായിരുന്നില്ല,വിക്കറ്റ് വീഴ്ത്തിയില്ലെങ്കിൽ റിസൾട്ട് ഉണ്ടാകില്ല; മത്സര ശേഷം ഗിൽ

ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയർത്തിയ 285 റൺസിന്റെ വിജയ ലക്ഷ്യം കിവികൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 15 പന്തുകൾ ബാക്കിനിൽക്കെ മറികടക്കുകയായിരുന്നു.

ന്യൂസിലാൻഡിനെതിരയുള്ള രണ്ടാം ഏകദിനത്തിലെ ഇന്ത്യയുടെ തോൽവിക്ക് കാരണം വ്യക്തമാക്കി നായകൻ ശുഭ്മാൻ ഗിൽ. മധ്യ ഓവറുകളിൽ ന്യൂസിലാൻഡിന്റെ വിക്കറ്റ് വീഴ്ത്താൻ സാധിക്കാതിരുന്നതാണ് ഇന്ത്യയുടെ തോൽവിക്ക് കാരണമെന്ന് ഗിൽ പറഞ്ഞു.

ഇന്ത്യ കുറച്ചുകൂടി റൺസ് എടുത്താലും മധ്യ ഓവറിൽ വിക്കറ്റ് എടുക്കാൻ സാധിക്കാത്തിടത്തോളം വിജയിക്കാൻ സാധിക്കില്ലെന്ന് മത്സരശേഷം ഗിൽ പറഞ്ഞു.

ന്യൂസിലൻഡ് ഇന്നിങ്‌സിലെ മധ്യ ഓവറുകളിൽ വിക്കറ്റെടുക്കാൻ നമുക്ക് സാധിച്ചില്ല. അഞ്ച് ഫീൽഡർമാർ സർക്കിളിനകത്ത് നിൽക്കുമ്പോൾ വിക്കറ്റുകൾ വീഴ്ത്തിയില്ലെങ്കിൽ കളി ജയിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. മത്സരത്തിൽ ഇന്ത്യ 15-20 റൺസ് അധികം നേടിയിരുന്നെങ്കിലും മധ്യ ഓവറുകളിൽ വിക്കറ്റ് വീഴ്ത്തിയില്ലെങ്കിൽ അതുകൊണ്ട് പ്രത്യേകിച്ച് കാര്യമുണ്ടാകുമായിരുന്നില്ല. ന്യൂസിലാൻഡ് ബാറ്റിങ്ങിലെ ആദ്യ പത്തോവറിൽ നമ്മൾ മികച്ച രീതിയിലാണ് പന്തെറിഞ്ഞത്. അവരുടെ ഓപ്പണർമാരെ പുറത്താക്കാനും അവരെ സമ്മർദ്ദത്തിലാക്കാനും നമുക്ക് കസാധിച്ചു. എന്നാൽ മധ്യ ഓവറുകളിൽ അവർ മനോഹരമായി ബാറ്റ് ചെയ്തതോടെയാണ് കളി ഇന്ത്യയുടെ കൈവിട്ട് പോയത്,' ഗിൽ പറഞ്ഞു.

ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയവുമായി ന്യൂസിലാൻഡ് പരമ്പരയിൽ തിരിച്ചെത്തിരുന്നു. ഇന്നലെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയർത്തിയ 285 റൺസിന്റെ വിജയ ലക്ഷ്യം കിവികൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 15 പന്തുകൾ ബാക്കിനിൽക്കെ മറികടക്കുകയായിരുന്നു.

ഡാരിൽ മിച്ചലിൻറെ അപാരാജിത സെഞ്ച്വറിയുടെയും വിൽ യങിൻറെ അർധസെഞ്ചുറിയുടെയും കരുത്തിലായിരുന്നു കിവികൾ ജയിച്ചു കയറിയത്. ഇതോടെ പരമ്പര 1 -1 സമനിലയിലായി. ആദ്യ ഏകദിനത്തിൽ ഇന്ത്യ നാല് വിക്കറ്റ് ജയം നേടിയിരുന്നു.

Content Highlights- Shubman GIll talks about lose in second ODI against nz

To advertise here,contact us